ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കൂട്ടി മാനഭംഗത്തിനിരയായ സംഭവത്തില്‍ ജനകീയ പ്രതിഷേധം ഫലം കണ്ടു. ആരോപണ വിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. കേസ് സി.ബി.ഐയ്ക്ക് കൈമാറാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി.

മാനഭംഗത്തിനു പുറമേ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവും സി.ബി.ഐ അന്വേഷിക്കും. പിതാവിന് ജയിലില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ ജയില്‍ ഡിഐജി ലവ് കുമാര്‍ പ്രത്യകം അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ഉണ്ടായ വീഴ്ചയെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്

ലഖ്‌നൗ സോണ്‍ എ.ഡി.ജി.പി രാജീവ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെന്റ് ചെയ്തു. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവിന് വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ച സഫിപുര്‍ സി.ഐയേയും സസ്‌പെന്റു ചെയ്തു.

പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നല്‍കാണും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എയും കൂട്ടാളികളും മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് 18കാരി നല്‍ഷകിയ പരാതി പോലീസ് അവഗണിക്കുകയായിരുന്നു. തനിക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.