ഇറ്റാലിയൻ ആരോഗ്യമേഖലയിൽ നിന്നും കടത്തിയ മരുന്നുകൾ ബ്രിട്ടനിലെ ആരോഗ്യ ശൃംഖലകളിൽ കടന്നതായും, സാധാരണ മരുന്നുകളുടെ കൂട്ടത്തിൽ അത് രോഗികൾക്ക് വിതരണം ചെയ്തതുമായുള്ള കണ്ടെത്തലിനെ തുടർന്ന് ആരോഗ്യമന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മാഫിയാസംഘം കടത്തിയ മരുന്നുകൾ 2014 ഓടെയാണ് ആരോഗ്യമേഖലയിൽ പ്രവേശിച്ചിരിക്കുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ, എപ്പിലെപ്സി, ഷിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളുടെ മരുന്നുകളാണ് ഇവ . സുരക്ഷിതമല്ലാത്ത മരുന്നുകളാണ് പതിനായിരം യൂണിറ്റുകളായി 2014 മുതൽ വിൽക്കപ്പെടുന്നത്. ഇങ്ങനെ പ്രവേശിച്ച മരുന്നുകൾ ജീവഹാനി ഉണ്ടാക്കുന്നവയല്ല എന്ന് അധികൃതർ പറയുന്നു. പുറത്തുനിന്നും നിയമപരമല്ലാത്ത രീതിയിൽ എത്തിയതിനാൽ ആണ് ഈ മരുന്നുകൾ വ്യാജൻമാർ എന്ന് വിളിക്കുന്നത് എന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്റർ ഏജൻസി അറിയിച്ചു.

ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ എത്രമാത്രം മരുന്നുകൾ വിറ്റു പോയിട്ടുണ്ടെന്നോ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നോ കൃത്യമായ ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. മരുന്നുകൾ വിപണിയിൽ എത്തി ഒരു വർഷത്തിനു ശേഷം മാത്രമാണ് തങ്ങൾക്ക് ഇവ കണ്ടെത്താൻ സാധിച്ചതെന്ന് എംഎച്ആർഎ ചീഫ് എക്സിക്യൂട്ടീവ് ഇയാൻ ഹഡ്സൺ സമ്മതിക്കുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ ആകെ ഒൻപത് തവണ മാത്രമാണ് ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് , മാത്രമല്ല മരുന്നുകൾ രോഗികളിൽ എത്തി എന്നതിന് കൃത്യമായ തെളിവുകളും ഇല്ല.

അതേസമയം തങ്ങൾ നിർമ്മിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ എവിടെയോ ആയിരക്കണക്കിന് നഷ്ടപ്പെടുന്നതായി ഇറ്റാലിയൻ ആരോഗ്യ സേന കണ്ടെത്തിയിരുന്നു. യൂറോപ്പിലേക്കാണ് കടത്തപ്പെടുന്നത് എന്ന സംശയവും ശക്തമായിരുന്നു. ഇത്തരം മരുന്നുകൾ വിപണിയിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് മരുന്നു മൊത്തവ്യാപാരികളോട് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്.