ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ ജോലിചെയ്യുന്ന കെട്ടിടമാണിത്.ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലി ചെയ്യുന്നതിങ്ങനെ. ഹെല്‍മറ്റ് ധരിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കാണുമ്പോള്‍ ചിരി തോന്നാം. എന്നാല്‍,ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ് കെട്ടിടം.

കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിറയെ ദ്വാരങ്ങളാണ്. തേപ്പ് വരെ അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണുന്നുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തലയില്‍വീണ് പരിക്കേല്‍ക്കാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരോട് നിരവധി തവണ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

തങ്ങളാരെങ്കിലും കെട്ടിടം തകര്‍ന്നുവീണ് മരിച്ചശേഷമെങ്കിലും അധികൃതര്‍ കെട്ടിടം പൊളിച്ചുപണിയുമായിരിക്കുമെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു. മഴക്കാലത്ത് കുട പിടിച്ചാണ് ഇവിടെ ഇരിക്കുന്നത്. ഫയലുകളും ഉപകരണങ്ങളും കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനംപോലും ഇവിടെയില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.