ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വന്‍മുന്നേറ്റം. എസ്.പി സ്ഥാനാര്‍ഥി 13,500 വോട്ടുകള്‍ക്ക് മുന്നിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗോരഖ്പൂര്‍. ഉപതിരഞ്ഞെടുപ്പ് നടന്ന ഫൂല്‍പൂര്‍ മണ്ഡലത്തിലും സമാജ്്വാദി പാര്‍ട്ടി മുന്നിലാണ്.

ബിഹാറിലും ബിജെപി പിന്നിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും സമാജ്‍വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നു എന്നാണ് ഒടുവിലെ വിവരം. ഇതിനിടെ ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ലീഡ് നില റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത് വിവാദമായി. ലീഡ് നിലയില്‍ ബിജെപി സ്ഥാനാര്‍ഥി പിന്നോട്ടടിക്കുമ്പോഴാണ് നിര്‍ദേശം വന്നതെന്ന് എന്‍ഡിടിവി അടക്കം റിപ്പോര്‍ട്ട് ചെയ്തു.

ഗോരഖ്‍പുരില്‍ ജില്ലാമജിസ്ട്രേറ്റ് നിക്ഷപക്ഷമായല്ല വോട്ടെണ്ണലിന് നേതൃത്വം നല്‍കുന്നതെന്ന് സമാജ്‍വാദി പാര്‍ട്ടി ആരോപിച്ചു. ബിജെപിയെ തകര്‍ക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് നിന്നു. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അറാരിയ ലോക്സഭാ സീറ്റില്‍ ആര്‍ജെഡി ലീഡ് തിരിച്ചു പിടിച്ചു. ബിഹാറിലെ ഭാഭ്വ നിയമസഭാ സീറ്റില്‍ ബിജെപിയും ജഹനാബാദില്‍ ആര്‍ജെഡിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.