ബിജെപി തകർപ്പൻ വിജയം നേടിയ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരമായി. മുതിർന്ന ബിജെപി നേതാവും ഗൊരഖ്പുർ എംപിയും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ കേശവ് പ്രസാദ് മൗര്യ, ലക്നൗ മേയർ ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോർട്ടുണ്ട്. മുൻനിശ്ചയപ്രകാരം പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നടക്കും.
തിരഞ്ഞെടുപ്പു വിജയം മുതൽ അവസാന നിമിഷം വരെ തുടർന്നുവന്ന അനിശ്ചിതത്വങ്ങൾക്കും, ഒരു ദിവസം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കും ഒടുവിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ സമവായത്തിലെത്തിയത്. വൈകിട്ടു ചേർന്ന നിയമസഭാ കക്ഷിയോഗത്തിൽ യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും നിരീക്ഷകരെന്ന നിലയില്‍ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാംഗമായതിനാൽ ചട്ടമനുസരിച്ച് യോഗി ആദിഥ്യനാഥ് എംപി സ്ഥാനം രാജിവച്ച് ആറുമാസത്തിനുള്ളിൽ ജനവിധി തേടി നിയമസഭാംഗമാകണം.

മുഖ്യമന്ത്രി സ്ഥാനത്തേക്കു പൊതുസ്വീകാര്യനെ കണ്ടെത്താൻ വൈകിയത് പാർട്ടി നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കിയിരുന്നു. അതേസമയം, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇന്നലെ വരെയുള്ള പൊതുധാരണ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലിയുടെ വിശ്വസ്തന്‍ സതീഷ് മഹാന എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞുകേട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യയ്ക്കുവേണ്ടി ഒരുവിഭാഗം നേതാക്കള്‍ വാദിച്ചത് രംഗം കൊഴുപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേശവ് പ്രസാദ് മൗര്യയുമായും യോഗി ആദിത്യനാഥുമായും രാവിലെ ചര്‍ച്ചകള്‍ നടത്തി.