ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ ഒരംഗം കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു. ബിഎസ്പിയുടെ അനില്‍ സിങാണ് കൂറുമാറി വോട്ട് ചെയ്തത്. താന്‍ ബിജെപിക്കാണ് വോട്ട് ചെയതതെന്ന് അദ്ദേഹം വോട്ടെടുപ്പിന് ശേഷം പറഞ്ഞു. കഴിഞ്ഞ ദിവസം അനില്‍ സിങ് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. സ്വതന്ത്ര എംഎല്‍എ അമന്‍മണി ത്രിപാദിയും ബിജെപിക്കാണ് വോട്ട് ചെയ്തത്.

യുപിയിലെ പത്ത് രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും വിജയം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ബിഎസ്പിയും ബിജെപിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ള വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ഏഴ് എംല്‍എമാരുടെ പിന്തുണയും ബിഎസ്പിക്കാണ്. കൂടാതെ മറ്റു സ്വതന്ത്ര എംഎല്‍എമാരും നേരത്തെ പിന്തുണ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ സ്വന്തം എംഎല്‍എ പോലും കൂറുമാറിയത് ബിഎസ്പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 37 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.

എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. എസ്പിക്കായി ജയ ബച്ചനും ബിഎസ്പിക്കായി ഭീം റാവു അംബേദ്ക്കറുമാണ് മത്സരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടേയും ലോക്‌സഭാ മണ്ഡലങ്ങളിലേറ്റ കനത്ത തോല്‍വിയില്‍ നിരാശരായ ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് പിടിച്ചെടുക്കാന്‍ കച്ചമുറുക്കിയാണ് രംഗത്തിറങ്ങിയത്.