ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഉര്‍വശി ഒരു മാധ്യമ പ്രവര്‍ത്തകനുമായി സംസാരിക്കുന്നു എന്ന രീതിയില്‍ ഒരു ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. ഇതിലാണ് ദിലീപിനെതിരെയും മലയാള സിനിമയ്‌ക്കെതിരെ ഉര്‍വശി തുറന്നടിക്കുന്നത്.

മലയാള സിനിമയിലെ അവസ്ഥയെപ്പറ്റിയാണ് ഉര്‍വശി പ്രതികരിക്കുന്നത്. ദിലീപിനെതിരായ പരാമര്‍ശം ഇങ്ങനെ- ഇതൊക്കെ കേള്‍ക്കുമ്പോള്‍ (നടിയെ ആക്രമിച്ചത്) വല്ലാതെ പേടി തോന്നുന്നു. ഇത്രയും നാള്‍ ഇതേ കുറിച്ചൊന്നും പ്രതികരിക്കാതിരുന്നത്, ഞാന്‍ അല്പം ഇമോഷണലാണ്. ഒത്തിരി വിഷമം തോന്നും.

എനിക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ഈ പറഞ്ഞ അറസ്റ്റിലായ ദിലീപിനും ഒരു പെണ്‍കുഞ്ഞുണ്ട്. അതൊക്കെ ഓര്‍ത്താല്‍ കൊള്ളാം. സൂപ്പര്‍താരങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ എത്ര കഴിവുള്ള നടിക്കും അഭിനയിക്കാന്‍ കഴിയുകയുള്ളൂ എന്നതിന്റെ അന്ത്യം ഇവിടെ സംഭവിക്കും എന്ന് ഉര്‍വശി പറയുന്നു. കാരണം മാധ്യമങ്ങള്‍ എല്ലാം പുറത്തുകൊണ്ടു വന്നു കഴിഞ്ഞു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് അക്കാര്യത്തില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ആദ്യമൊക്കെ ഒരു നടനാണ് ഈ കീഴ് വഴക്കം കൊണ്ടുവന്നത്.. അദ്ദേഹത്തിന് താത്പര്യമുള്ളവരെ മാത്രമേ അഭിനയിപ്പിക്കു. പിന്നീട് അത് മറ്റ് നടന്മാരും ഏറ്റെടുത്തതോടെ പലര്‍ക്കും അവസരങ്ങള്‍ കുറഞ്ഞു. അക്കാര്യത്തില്‍ എല്ലാ നടന്മാരും പിന്നീട് ഒറ്റക്കെട്ടായി. സ്ഥാപിത താത്പര്യമുള്ള സംവിധായകരെയും കിട്ടിയാല്‍ പിന്നെ എല്ലാവരുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ചേ അഭിനയിക്കാന്‍ കഴിയൂ എന്ന അവസ്ഥയായെന്നും ഉര്‍വശി പറയുന്നു. ഡ്രൈവര്‍മാരില്‍ നിന്ന് ഒരിക്കലും എനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. പള്‍സര്‍ സുനി എന്ന ആള്‍ സിനിമയില്‍ ഉള്ളതാണെന്ന് ഒരിക്കലും പറയാന്‍ പാടില്ല. ഇവര്‍ക്കൊക്കെ ആര് മെമ്പര്‍ഷിപ്പ് കൊടുത്തു എന്നാണ് ഉര്‍വശി ചോദിക്കുന്നത്. നമ്മുടെ ഡ്രൈവര്‍മാരൊന്നും ഒരിക്കലും അങ്ങനെ പെരുമാറുന്നവരേ അല്ല. അവരെ വിശ്വസിച്ച് ധൈര്യമായി വാഹനത്തില്‍ ഉറങ്ങാമെന്ന് ഉര്‍വശി പറയുന്നു.