സ്വന്തം ലേഖകൻ

യു കെ :- ലൈംഗികാതിക്രമണ കേസിൽ അറസ്റ്റിലായിരുന്ന ജെഫ്രി എപ്‌സ്റ്റെയ്നിനെ സഹായിച്ച കുറ്റത്തിന് മുൻ കാമുകിയും, ബ്രിട്ടീഷ് പൗരയുമായിരിക്കുന്ന ഗിസ്‌ലൈൻ മാക്സ്‌വെല്ലിതിനെതിരെ യു എസിൽ കേസ്. ജെഫ്രിയെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി മാക്സ്‌വെൽ സഹായിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇരുവരുടെയും അടുത്ത സുഹൃത്തായ ആൻഡ്രൂ രാജകുമാരന്റെ പ്രതികരണത്തിന് പ്രസക്തി ഏറുകയാണ്. ന്യൂയോർക്ക് സൗത്തേൺ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടർ ഓഡ്രെയ്‌ സ്ട്രോസ് ആൻഡ്രൂ രാജകുമാരൻ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നും, അന്വേഷണത്തിന് ഏതുഘട്ടത്തിലും സഹകരിക്കാൻ തയ്യാറാണെന്നും ആൻഡ്രൂ രാജകുമാരൻ പ്രതികരിച്ചു.

1994 ലിലും, 1997ലിലും 14 വയസ്സ് പ്രായം വരുന്ന മൂന്നു കുട്ടികളെ ജെഫ്രിക്ക് വേണ്ടി മാക്സവെൽ ഒരുക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജെഫ്രി എപ്‌സ്റ്റെയിൻ കുട്ടികളെ ചൂഷണം ചെയ്യുമ്പോൾ അത് കണ്ടുകൊണ്ട് നിന്നതായും, കുട്ടികളെ ഇത്തരമൊരു പ്രവർത്തിക്കായി പരിശീലിപ്പിച്ചതായും, കുട്ടികളുടെ മുൻപിൽ തന്റെ നഗ്നത പ്രദർശിപ്പിച്ചതായുമാണ് മാക്സവെല്ലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. യു എസിലും, യു കെയിലും ഇരുവർക്കുമെതിരെ കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ന്യൂ ഹാംപ്ഷെയറിൽ വെച്ചാണ് മാക്സ്‌വെല്ലിനെ അറസ്റ്റ് ചെയ്തത്. എപ്‌സ്റ്റെയിൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 10ന് ജയിലിൽ വച്ച് തന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. എന്നാൽ ആൻഡ്രൂ രാജകുമാരൻ കേസ് അന്വേഷണങ്ങൾക്ക് സഹകരിക്കുന്നില്ലെന്ന് യുഎസ് അറ്റോർണി ജെഫ്രി ബർമൻ അറിയിച്ചു. രാജകുമാരൻ തന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്.