രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകാരായ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടേണ്ട തീരുമാനത്തില്‍ മാറ്റം വരുത്തി ഡൊണാള്‍ഡ് ട്രംപ്. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ്‍ ബറോഗ് അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ നീക്കത്തില്‍ യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യും രംഗത്തെത്തിയിരുന്നു.

ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം അറിയിച്ചിരിക്കുന്നത്.

2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നില്‍.