അമേരിക്കയിലെ ടെക്സസില്‍ മലയാളി ബാലിക ഷെറിനെ കാണാതായ സംഭവത്തില്‍ നിര്‍ണായ സൂചന. പുലർച്ചെ പെണ്‍കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തു പോയിവന്നതായി അയൽക്കാരുടെ മൊഴിയിൽ നിന്നു വ്യക്തമാണ്. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഇതു വ്യക്തമാക്കുന്നുണ്ട്. പൊലീസ് അയല്‍വാസികളോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിന്‍റെ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല പുതിയ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനോട് കുടുംബാംഗങ്ങൾ ഇപ്പോൾ സഹകരിക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ.

ഷെറിൻ ഇവരുടെ ദത്തു പുത്തിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ക്കു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യയില്‍ പോയി ഷെറിനെ ദത്തെടുത്തു. ഒരു കുട്ടിയെ ദൈവം അദ്ഭുതകരമായി നല്‍കിയപ്പോള്‍ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കുന്നതിനാണ് ഇവർ ഷെറിനെ ദത്തെടുത്തത്. കുട്ടിക്ക് മാനസിക വളർച്ച കുറവ് ഉണ്ടായിരുന്നു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മലയാളികള്‍ കുട്ടിയെ ദത്തെടുത്തത് കേരളത്തിലെ അനാഥാലയത്തില്‍ നിന്നാണ്.

കുട്ടിയെ കാണാതായി ആറു ദിവസം പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് സൂചനയോ തെളിവോ ലഭിച്ചിട്ടില്ല. പാലു കുടിക്കാത്തതിനുളള ശിക്ഷ എന്ന നിലയിൽ വീടിനു സമീപം പിന്നാമ്പുറത്തെ ഒരു വലിയ മരത്തിന്റെ കീഴിൽ നിര്‍ത്തുകയായിരുന്നുവെന്നാണു കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. 15 മിനിറ്റ് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.വീട്ടില്‍ നിന്ന് 100 അടി അകലെ മതിലിനു സമീപത്താണു മരം.

ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ (കൊയൊട്ടി) കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് മുൻപു പറഞ്ഞിരുന്നു. ആ നിലയ്ക്കും പൊലീസ് കുട്ടിയെ മൃഗങ്ങൾ ആക്രമിച്ചതാണോ എന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കൊയോട്ടി മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നുഹുമെയ്ന്‍ സൊസൈറ്റി പറയുന്നു. കൊയോട്ടി കുട്ടിയെ വലിച്ചു കൊണ്ടു പോയതിനു സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു.വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൈല്‍ഡ് എന്‍ഡെയ്‌ഞ്ചര്‍മെന്റ് വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്ത വെസ്ലിയെ (37) രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു..

വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. എന്നാല്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു അറിയാതെയാണ് ഷെറിനെ ദത്തെടുത്തതെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നതെന്നും അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു.

കുട്ടിയെ പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണു പൊലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പൊലീസ് എത്തിയിരുന്നു.