ബ്രിട്ടീഷ് ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയങ്ങളും നിലവിലുള്ള അസംതൃപ്തമായ പരിതസ്ഥിതികളും   വംശീയത വളർത്തുന്നതിന് കാരണമാകുന്നുവെന്ന് യുഎൻ റിപ്പോർട്ട്. ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സാമൂഹികവും സാമ്പത്തികവുമായ അവഗണന ശ്രദ്ധേയമാണെന്ന് മനുഷ്യാവകാശ കമ്മീഷനു സമർപ്പിക്കേണ്ടതായ റിപ്പോർട്ടിൽ യുഎൻ വക്താവ് രേഖപ്പെടുത്തുന്നു.

യുഎൻ വക്താവ്, ടെൻഡായ് അച്ചിയുമെ ബ്രിട്ടനിൽ നടത്തിയ അന്വേഷണങ്ങളിൽ മതം, വംശം, വർഗം, ലിംഗം എന്നിവയെല്ലാം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ നിർണ്ണയിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത് എന്ന കണ്ടെത്തലാണ് വെളിപ്പെടുത്തിയത്. അവരുടെ റിപ്പോർട്ട് അനുസരിച്ച് ചെലവുചുരുക്കൽ നയങ്ങളുടെ ആഘാതങ്ങൾ വംശീയ ന്യൂനപക്ഷങ്ങൾ അതിരൂക്ഷമായി ആണ് അനുഭവിക്കുന്നത്. വംശീയ ന്യൂനപക്ഷങ്ങളെ പലപ്പോഴും ക്രിമിനലുകളായി ചിത്രീകരിക്കാനുള്ള സാഹചര്യങ്ങൾ അധികമാണ്. നീതിയും ന്യായവും പലപ്പോഴും അവർക്ക് നിഷേധിക്കപ്പെടുന്നു. കുടിയേറ്റങ്ങൾ നിയന്ത്രിക്കുന്നതിന് പലപ്പോഴും ബ്രിട്ടൺ സ്വകാര്യ വ്യക്തികളുടെയും സിവിൽസർവീസുകാരുടെയും സഹായങ്ങൾ തേടുകയാണ്. ബാങ്കുകൾ ഹോസ്പിറ്റലുകളും സ്വകാര്യ ഭവനങ്ങളും മറ്റും ചെക്ക് പോയിന്റുകൾ ആയി മാറുകയാണ്.

ബ്രിട്ടന്റെ കുടിയേറ്റ നിയമങ്ങളുടെ ബാക്കിപത്രം എന്ന് പറയുന്നത് വംശീയ വിവേചനം ന്യൂനപക്ഷ വംശങ്ങളുടെ അവഗണനയുമാണ് എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു . വിൻഡ്രഷ് കലാപം അതിന് ഉദാഹരണമാണ്. ബ്രിക്സിറ്റ് തീരുമാനം ഇത്തരം വർണ്ണ വർഗ്ഗ വിവേചനങ്ങൾ വർദ്ധിക്കാനുള്ള കാരണമായി തീർന്നിരിക്കുകയാണ്.

കുടിയേറ്റ ക്ഷേമ കൗൺസിലിന്റെ ഡയറക്ടർ ചായ് പട്ടേൽ ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളെ അപലപിച്ചു. ഇത്തരമൊരു സാഹചര്യം ബ്രിട്ടീഷ് ഗവൺമെന്റിനു തന്നെ അപഹാസ്യപരമാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. തെരേസ മേയുടെ ഗവൺമെന്റ് തങ്ങൾക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ നൽകുന്ന അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്നും ഗവൺമെന്റ് എല്ലാ ജനങ്ങൾക്കും തുല്യമായ അവകാശങ്ങളും സാഹചര്യങ്ങളുമാണ് സൃഷ്ടിക്കുന്നതെന്നും ഗവൺമെന്റ് വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.