ഉത്ര കൊലക്കേസില്‍ തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി സൂരജിന്റെ വെളിപ്പെടുത്തല്‍. ഉത്രയെ ആദ്യം കടിച്ച അണലിയെ
പാമ്പുപിടുത്തക്കാരന്‍ സുരേഷ് വീട്ടിലെത്തിയാണ് കൈമാറിയത്. അമ്മയും സഹോദരിയും സാക്ഷിയാണെന്നാണ് സൂരജ് പോലീസിനോട് സമ്മതിച്ചത്.

ഇതോടെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന.

വീട്ടില്‍ കണ്ടത് ചേരയാണെന്നും അതിനെ താന്‍ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ ശ്രമപ്പെട്ട് സൂരജ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വിറകുപുരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് പാമ്പിനെ സ്റ്റെയര്‍കേസില്‍ കൊണ്ടിട്ടത്. ഉത്രയോട് മുകളിലുള്ള ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചു. ഉടന്‍ തന്നെ പാമ്പിനെ സൂരജ് പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഈ പാമ്പിനെ ഉപയോഗിച്ചുതന്നെയാണ് മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്.

അന്ന് ഉത്ര കൊല്ലപ്പെടുമെന്നാണ് സൂരജ് പ്രതീക്ഷിച്ചത്. എന്നാല്‍ ചികിത്സയിലൂടെ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് രണ്ടാമത് മൂര്‍ഖന്‍ പാമ്പിനെ സുരേഷില്‍ നിന്ന് സൂരജ് വാങ്ങിയത്. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിപ്രദേശമായ ഏനാത്തുവെച്ചാണ് മൂര്‍ഖനെ സൂരജ് കൈപ്പറ്റിയത്.

ഇതിന് പിന്നാലെ മെയ് ആറിന് രാത്രി അഞ്ചല്‍ ഏറത്തുള്ള വീട്ടില്‍വെച്ച് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തി. ഈ സംഭവം വലിയ വാര്‍ത്തയായതോടെ സുരേഷിനെ സമീപിച്ച് പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് സൂരജ് ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം സഹോദരിയോട് പറഞ്ഞിരുന്നതായാണ് സൂരജ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.

കൂടാതെ, സൂരജിനെ ഒളിവില്‍പ്പോകാന്‍ സഹായിച്ചതും നിയമവിദഗ്ധരുടെ സഹായം ലഭ്യമാക്കിയതും സഹോദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരിയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലാണ് സൂരജ് ആദ്യം ഒളിവില്‍ പോയത്. ഫോണ്‍ രേഖകളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ സഹോദരിയുടെ സുഹൃത്തിനെയും അവിടേക്ക് കൊണ്ടുപോയ സൂരജിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ സഹോദരി ഉള്‍പ്പടെ കൂടുതല്‍ പേരെ പ്രതികളായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.