ഉത്തര്‍പ്രദേശില്‍ വര്‍ദ്ധിച്ചു വരുന്ന കടുവാ ആക്രമണങ്ങളുടെ വാര്‍ത്തയ്ക്കിടെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. സര്‍ക്കാരില്‍ നിന്നുളള നഷ്ടപരിഹാരം ലഭിക്കാനായി പ്രായമായവരെ കടുവകള്‍ക്ക് ഇരയാവാന്‍ കാട്ടിലേക്ക് അയക്കുന്നതായാണ് വിവരം. പിലിബിറ്റ് ടൈഗര്‍ റിസര്‍വ് (പിടിആര്‍) അധികൃതരാണ് ഇത് സംബന്ധിച്ച സംശയം ഉന്നയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിലിബിറ്റിലെ ഗ്രാമവാസികള്‍ പ്രായമായവരെ കാട്ടിലേക്ക് തളളിവിടുകയും പിന്നീട് കടുവകള്‍ ഇരയാക്കിയതിന് പിന്നാലെ നഷ്ടപരിഹാരത്തിനായി സര്‍ക്കാരിനെ സമീപിക്കുകയും ചെയ്യുകയാണോയെന്ന് പിടിആര്‍ അധികൃതര്‍ പറഞ്ഞു. കാട്ടിനകത്ത് വെച്ച് കൊല്ലപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കില്ല എന്നത് കൊണ്ട് മൃതദേഹങ്ങള്‍​ പിന്നീട് ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതായും പിടിആര്‍ അധികൃതര്‍ വ്യക്തമാക്കി.

വൈല്‍ഡ്‍ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഉദ്യോഗസ്ഥനായ കാലിം അത്തര്‍ പ്രദേശത്തെ കടുംവാ ആക്രമണങ്ങല്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് വൈല്‍ഡ്‍ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ദേശീയ കടുവാ സംരക്ഷണ സമിതിക്ക് കൈമാറാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഇതിനിടെ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രായമായവര്‍ കാട്ടിലേക്ക് ഇരയാവാന്‍ പോകുന്നതെന്ന് ഗ്രാവമാസികള്‍ പ്രതികരിച്ചു. ദാരിദ്രത്തില്‍ നിന്നും രക്ഷപ്പെടാനുളള ഏക മാര്‍ഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കിയതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുവാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പിലിബിറ്റില്‍ മാസങ്ങള്‍ക്ക് മുമ്പ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നും പകല്‍ സമയങ്ങളില്‍ ആയുധങ്ങലുമായി മാത്രമെ പുറത്തിറങ്ങാന്‍ പാടുളളൂവെന്നും ഗ്രാമവാസികള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു