പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

അപ്പാപ്പന്റെ ചായക്കടയിലും കോളേജിലെ ചെറിയ കാന്റിനിലും ഞാന്‍ അധ്യാപക സുഹൃത്തുക്കളെ കണ്ടെത്തി. ഷര്‍ട്ടു ധരിക്കാത്ത സദാ മുറുക്കി ചുവപ്പിച്ചിരിക്കുന്ന അപ്പാപ്പനാണ് കാഷ്യറിന്റെ സ്ഥാനത്ത്. നാടന്‍ ബഞ്ചുകളുടെയും ഡസ്‌ക്കുകളുടെയും ഇടയില്‍ അധ്യാപകരും കുട്ടികളും മുട്ടിയുരുമ്മിയിരുന്ന് അപ്പവും മുട്ടയും ദോശയും ചമ്മന്തിയും കഴിച്ച് ചായകുടിച്ചു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ നല്ലൊരു സോഷ്യലിസ്റ്റ് മാതൃകയായിരുന്നു അപ്പാപ്പന്‍സ് ചായക്കട. ചായക്കടയിലും കാന്റീനിലും ഉഴവൂര്‍ ചന്തയിലെ വിവരങ്ങള്‍ മുതല്‍ ഐക്യരാഷ്ട്ര സഭയിലെ വിശേഷങ്ങള്‍ വരെ ചര്‍ച്ചചെയ്യപ്പെട്ടു. കോളേജിലെ ലൈബ്രറി അന്നൊരു ചെറിയ മുറിമാത്രമായിരുന്നു. അതിനോടു ചേര്‍ന്നുള്ള ഹാള്‍ റീഡിംഗ് റൂമായും ഉപയോഗിച്ചു പോന്നു. റീഡിംഗ് റൂമില്‍നിന്ന് ലൈബ്രറിയിലേക്ക് രണ്ട് ചെറിയ ദ്വാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ കൊടുക്കുവാനും വാങ്ങുവാനും ഉള്ള വലിപ്പമാണ് ആ ദ്വാരങ്ങള്‍ക്കുണ്ടായിരുന്നത്. ആ കൗണ്ടറുകളിലൂടെ ചീഫ് ലൈബ്രേറിയന്‍ കുര്യന്‍ സാറും അസിസ്റ്റന്റ ് ലൈബ്രേറിയന്‍ ഫിലിപ്പ് ചേട്ടനും പുസ്തകങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്തിരുന്നു. റീഡിംഗ് റൂം എപ്പോഴും ബഹളമയമാണ്. ബഹളം കൂടുമ്പോള്‍ കുരിയന്‍ സാര്‍ ദ്വാരത്തില്‍ക്കൂടി ശു….ശുശു …വിളിച്ച് കുട്ടികളെ നിശബ്ദരാക്കി. വീണ്ടും കുട്ടികള്‍ ബഹളമുണ്ടാക്കുമ്പോള്‍ ഫിലിപ്പ് ചേട്ടനോട് ശൂശൂ വെക്കാന്‍ കണ്ണുകള്‍കൊണ്ട് അജ്ഞാപിക്കും.
ആ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കുന്ന കുര്യന്‍ സാര്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കുന്നതില്‍ പിശുക്ക് കാണിച്ചു. പുസ്തകം തിരികെ കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിച്ചാണ് അദ്ദേഹം ഈ നയം സ്വീകരിച്ചത്. ”സാറെ! യുദ്ധവും സമാധാനവും ഇവിടെ ഉണ്ടോ?” ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ മലയാള പരിഭാഷയെക്കുറിച്ചാണ് കുട്ടികള്‍ ഉദ്ദേശിച്ചത്. കുര്യന്‍ സാറിന്റെ മറുപടി ”ഇവിടെ യുദ്ധവുമില്ല സമാധാനവുമില്ല.” കുട്ടി നിരാശനായി മടങ്ങി. ഇതുപോലെ പല കുട്ടികളും നിരാശരായി മടങ്ങിക്കൊണ്ടേയിരുന്നു. അധ്യാപകര്‍ക്ക് ലൈബ്രറിക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഷെല്‍ഫുകള്‍ എല്ലാം പൂട്ടി താക്കോല്‍ കുര്യന്‍ സാറിന്റെ കൈയ്യിലായിരുന്നു. താക്കോല്‍ ചോദിക്കുമ്പോള്‍ ഫിലിപ്പു ചേട്ടന്‍ കണ്ണുകാണിക്കും കുര്യന്‍ സാറിന്റെ കൈയ്യിലാണെന്ന്. ഒരിക്കല്‍ പൊട്ടിത്തെറിച്ച പ്രാല്‍സാര്‍ ചോദിച്ചു ”താനെന്താടോ അമ്മായിയമ്മമാെരേപ്പാലെ താക്കോല്‍ അരയില്‍ക്കെട്ടിക്കൊണ്ടു നടക്കുന്നത്.” താക്കോല്‍ക്കൂട്ടം പ്രാല്‍സാറിന്റെ കൈയ്യില്‍ കൊടുത്തുകൊണ്ട് കുര്യന്‍ സാര്‍ പറഞ്ഞു ”സാറെ! താക്കോല്‍ വേണെ പറഞ്ഞാല്‍പ്പോരെ! വെറുതെ അമ്മായിയമ്മയെ പറയണോ?” അങ്ങനെ ലൈബ്രറി പലേപ്പാഴും രസകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി. ചെറു ലൈബ്രറിയിലെ ഇടുങ്ങിയ മുറിയില്‍ പുസ്തകങ്ങള്‍ പരതി പരതി അധ്യാപകര്‍ കൂട്ടിമുട്ടി. ആ കൂട്ടിമുട്ടല്‍ ചിലത് പ്രണയങ്ങളായി വികസിച്ചു. ചിലര്‍ വിവാഹിതരായി. വാരാന്ത്യങ്ങളില്‍ സഹൃദയരായ അധ്യാപകര്‍ കോട്ടയത്തെ ഏതെങ്കിലും റെസ്റ്റോറന്റുകളില്‍ ഒത്തുചേരും. ആയിടയ്ക്കാരംഭിച്ച കോട്ടയത്തെ ഏറ്റവും മുന്തിയ ഹോട്ടലായ അഞ്ജലിയില്‍ കൂടാനാണ് എല്ലാവര്‍ക്കും ഉത്സാഹം. അവിടെ പാര്‍ട്ടി നടത്തി അതിന്റെ ബില്ല് പിറ്റേദിവസം കോളേജിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ചിലര്‍ മറന്നില്ല; ഹോട്ടല്‍ അമ്പാസിഡര്‍, ബെസ്റ്റ് ഹോട്ടല്‍, ഹോട്ടല്‍ അര്‍ക്കാഡിയ ഈ സത്രങ്ങളൊക്കെ സായാഹ്ന സമാഗമങ്ങള്‍ക്ക് വേദിയായി. സാഹിത്യം, തത്വചിന്ത, വിദേശങ്ങളില്‍ ജോലിക്കു പോകുവാന്‍ അവധി നിഷേധിക്കുന്ന പ്രശ്‌നം, അധ്യാപക സംഘടനാ പ്രശ്‌നങ്ങള്‍, പരദൂഷണം ഈ വിഷയങ്ങള്‍ ഗാഢമായി ചര്‍ച്ചചെയ്യപ്പെട്ടു.
പലരും ചര്‍ച്ചയില്‍ കഥാപാത്രങ്ങളായി. ചിലര്‍ ചാര്‍ലി ചാപ്ലിനെപ്പോലെ കോമിക് താരങ്ങളായി. അന്ന് ഉഴവൂരെ പല അദ്ധ്യപകരുടെയും ഭാര്യമാര്‍ ബി.സി.എമ്മില്‍ ഉണ്ടായിരുന്നു. അതിനാല്‍ പലരും കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നു. ബി.സി.എം കോളേജും ഉഴവൂര്‍ കോളേജും അങ്ങനെ പ്രണയ ബദ്ധരായി; കുടുംബ ജീവിതം ആഘോഷിച്ചു. സഹൃദയ സദസുകൡ പ്രാല്‍ജിയും ഗുരുജിയും താരങ്ങളായി. ഇ.എ തോമസ്‌സാര്‍, കടുേതാടി സാര്‍, പീറ്റര്‍ സാര്‍, പടിഞ്ഞാത്ത് സാര്‍ ഇവര്‍ സീനിയര്‍ അധ്യാപകര്‍ എന്ന നിലയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് മുന്‍പേ പറക്കുന്ന പക്ഷികളായിരുന്നു. അവിവാഹിതരും ചെറുപ്പക്കാരുമായ അധ്യാപകര്‍ വാരാന്ത്യങ്ങളില്‍ കൂട്ടായ്മകള്‍ക്കായി കാത്തിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെ.എം ജോസഫ്, പി.ജെ സിറിയക്ക്, അലക്‌സ് തറയില്‍, കുര്യന്‍ ലൂക്കോസ്, പീറ്റര്‍ മാത്യു, കെ.സി ജോസഫ്, എം.സി പീറ്റര്‍, ഇ.എ തോമസ് എന്നീ അധ്യാപകര്‍ കുടുംബസമേതം നൈജീരിയയിലേക്ക് പറന്നു. മാനേജ്‌മെന്റ ് മനസ്സില്ലാ മനസോടെ അവര്‍ക്ക് നാലു വര്‍ഷത്തെ അവധി അനുവദിച്ചു. സമരമാര്‍ഗങ്ങളില്‍ അവര്‍ക്കൊപ്പം നിന്നു പൊരുതിയ പ്രാല്‍ സാറും ഗുരുജിയും ഞങ്ങള്‍ക്കു തോഴരായി അവശേഷിച്ചു.