മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ഇപ്പോള്‍ വൈക്കം വിജയലക്ഷ്മി. കാഴ്ചശക്തി ഇല്ലെങ്കിലും തന്റെ ശബ്ദമാധുര്യത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായികയുടെ വിവാഹനിശ്ചയം നടന്നതും പിന്നെ അത് മുടങ്ങിയതും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ചു കൂടുതല്‍ വെളിപെടുത്തലുകള്‍ നടത്തുകയാണ് വിജയലക്ഷ്മി, അതിങ്ങനെ:

എന്റെ തീരുമാനം മാതാപിതാക്കള്‍ക്കും സ്വീകാര്യമായിരുന്നു. നിനക്ക് പേടി തോന്നുന്നുവെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കൂ എന്നവര്‍ പലവട്ടം പറഞ്ഞപ്പോള്‍ എനിക്കും സമാധാനമായി, വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ഗായിക വിജയലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്.

ഇപ്പോഴാണ് എനിക്ക് സമാധാനം കിട്ടിയത്. മുമ്പ് വിവാഹത്തെക്കുറിച്ച് എനിക്ക് ഭയങ്കരമായ ടെന്‍ഷനായിരുന്നു. വേണ്ട എന്ന് തീരുമാനിച്ചതോടെ എല്ലാം ശാന്തമായി. തന്റെ  ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനത്തെ കുറിച്ച് വിജയലക്ഷ്മി വിവരിക്കുന്നത് ഇങ്ങനെയാണ്.

ഭാവി വരനെ കുറിച്ച് ഇപ്പോഴും വിജയലക്ഷ്മിയുടെ മനസ്സില്‍ ചില കാഴ്ചപാടുണ്ട്. എല്ലാ രീതിയിലും അദ്ദേഹം എനിക്കൊരു തുണയായിരിക്കണം. യാതൊരു കാരണവശാലും എന്നില്‍ നിരാശ ഉണ്ടാക്കരുത്. എന്റെ സംഗീതജീവിതത്തിനോട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കണം-വിജയലക്ഷ്മി പറയുന്നു.

വിവാഹം മൂലം യാതൊരു വിധ അടിമത്വവും സ്വീകരിക്കാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്. നമ്മുടെ സര്‍ഗ്ഗവൈഭവങ്ങള്‍ക്ക് തടയിടുന്ന ഭര്‍ത്താക്കന്മാരെ വേണ്ട എന്നു പറയണം. ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല.

തുടക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച വിഷയങ്ങളില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങുകയുണ്ടായി. അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇല്ലാത്ത സ്ഥിതിക്ക് എന്റെ വീട്ടില്‍തന്നെ താമസിക്കുമെന്ന തീരുമാനവും ഉണ്ടായി. വരനെ ആവശ്യമുണ്ടെന്ന് ഞാന്‍ കൊടുത്തിരുന്ന പത്രപരസ്യം അനുസരിച്ചു വന്ന അറുനൂറോളം പേരില്‍നിന്നും ഇദ്ദേഹത്തെയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു എന്നോട് ആദ്യം സംസാരിച്ചത്. ഞാന്‍ എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് അവരോട് പറയുകയുണ്ടായി. എന്നോടൊപ്പം എന്റെ വീട്ടില്‍ താമസിക്കണം. എന്റെ സംഗീത പ്രയാണത്തില്‍ തടസം നില്‍ക്കരുത്. ഉന്നതങ്ങളിലേക്ക് പോകാന്‍ എന്നെ സഹായിക്കണം എന്നെല്ലാം ഞാന്‍ പറഞ്ഞതൊക്കെ അവര്‍ സമ്മതിക്കുകയും ചെയ്തു.

വിവാഹ നിശ്ചയത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതില്‍ ഒന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കഴിയണം എന്നതായിരുന്നു. മറ്റൊന്ന് സംഗീത അദ്ധ്യാപികയായി ജോലി തുടരുക എന്നതും. അതെല്ലാം കേട്ട് എനിക്കു പേടി തോന്നി. ഞാന്‍ വിയോജിപ്പ് അറിയിച്ചു. വീണ്ടും എന്നെ വേദനിപ്പിക്കുന്ന ചില സംഭാഷണങ്ങളും അദ്ദേഹത്തില്‍നിന്നും പുറത്തുവന്നു. ‘കണ്ണുകള്‍ക്ക് കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. വെറുതെ എന്തിനാ മരുന്നും മറ്റും കഴിക്കുന്നത്?’ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘ഈ ബന്ധം ഇവിടെവച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്.’ കാരണം തുടക്കത്തില്‍ തന്നെ സ്വഭാവരീതി ഇങ്ങനെയാണെങ്കില്‍ വിവാഹശേഷമുള്ള അവസ്ഥ എന്തായിരിക്കും – വിജയലക്ഷ്മി പറയുന്നു.