പ്രശസ്ത തെലുങ്ക് താരം വിജയ് സായ് ജീവനൊടുക്കാനുള്ള കാരണം വെളിപ്പെടുത്തി ഭാര്യ വനിത. വിജയ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിജയ്ക്ക് എയ്ഡ്‌സായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഭാര്യ വനിത നടത്തിയതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞെന്നാണ് വനിത വെളിപ്പെടുത്തിയത്. മാത്രമല്ല, വിജയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നും താന്‍ അതിന് സാക്ഷിയാണെന്നും വനിത പ്രതികരിച്ചിട്ടുണ്ട്. കുട്ടിയെ കാണാന്‍ താന്‍ സമ്മതിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്നും വനിത പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് ഒരു സെല്‍ഫി വീഡിയോ എടുത്തിരുന്നെന്നും അതില്‍ തന്റെ മകളെ കാണാന്‍ പോലും ഭാര്യയായ വനിത സമ്മതിക്കുന്നില്ലെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷമായി വിജയ് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിജയ് കിടപ്പുമുറിയിലെ ഫാനില്‍ ബെഡ് ഷീറ്റുപയോഗിച്ച് കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.

പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച വിജയ് പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിയാത്തതിനാല്‍ വാതില്‍ തകര്‍ത്താണ് ബന്ധുക്കള്‍ മുറിക്കുള്ളില്‍ കടന്നത്.