തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവിനെ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ കസ്റ്റഡിയില്‍. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കാരമൂട് സ്വദേശി മനോജിനെ പിടികൂടിയത്. ഭാര്യയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

വട്ടപ്പാറ സ്വദേശിയായ വിനോദിനെ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് കഴുത്തിന് കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ ലേഖയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരെത്തിയപ്പോള്‍ കുത്തേറ്റ നിലയില്‍ കാണുകയും ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയുമായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് സ്വയം ജീവനൊടുക്കിയെന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്. എന്നാല്‍ വിനോദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് കേസ് അന്വേഷിച്ചതോടെയാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്.

മനോജെന്നയാള്‍ വിനോദിനെ കുത്തിയെന്ന് വിനോദിന്റെ ആറുവയസുകാരനായ മകന്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരമൂട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ കസ്റ്റഡിയിലെടുത്തത്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം. ഭാര്യ ലേഖയ്ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ലേഖയും വിനോദും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് അയല്‍ക്കാരും മൊഴി നല്‍കിയിരുന്നു.