തിരുവനന്തപുരം: കെ.എം.മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണി എന്ന മാരണം എന്ന തലക്കെട്ടിലാണ് വീക്ഷണം വിമര്‍ശനമുന്നയിക്കുന്നത്. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടം മാത്രമാണ്, കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ് തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് മുഖപ്രസംഗത്തില്‍ വീക്ഷണം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് മാണിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചു എന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് വീക്ഷണത്തിന്റെ ആക്രമണം.

ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് കെ.എം മാണിയുടേത്. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകും. സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് കെ.എം മാണി. മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യുഡിഎഫില്‍നിന്നു പോയി നാല്‍ക്കവലയില്‍നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹം. മാണിക്കുവേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ല ലേഖനത്തില്‍ പരാമര്‍ശിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.