തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച സര്‍ക്കാര്‍ സിനിമ കേരളത്തില്‍ നിയമക്കുരുക്കില്‍. പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമാണ് ക്രിമിനല്‍ കേസെടുത്തത്. നടന്‍ വിജയ് ആണ് ഒന്നാം പ്രതി. നിര്‍മാതാവും വിതരണക്കാരനുമാണ് രണ്ടും മുന്നും പ്രതികള്‍. ഡി.എം.ഓ തൃശൂര്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ റിപ്പോര്‍‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് സമൻസ് അയക്കും. രണ്ടു വര്‍ഷം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.

വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആരോഗ്യവകുപ്പിന്റെ കണ്ണില്‍ കരടായത് ഇങ്ങനെ: നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പും പോസ്റ്ററില്ല. തൃശൂരിലെ വിവിധ സിനിമ തിയറ്ററുകള്‍ പരിശോധിച്ചു. ഫാന്‍സുകാരുടെ നല്ല കട്ട പോസ്റ്റര്‍. തലയുയര്‍ത്തി നില്‍ക്കുന്ന വിജയിയുടെ ചുണ്ടില്‍ സിഗരറ്റും. ആദ്യം പോസ്റ്ററുകള്‍ പിടിച്ചെടുത്തു. ഫാന്‍സുകാരുടെ ഫ്ളക്സും പൊക്കി. തൃശൂര്‍ ഡി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോടതിയില്‍ നിന്ന് സമന്‍സ് കിട്ടിയാല്‍ ഇളയദളപതി തൃശൂരിലേക്ക് വരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഭാഷകരെ നിയോഗിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമോയെന്നും ആരാധകര്‍ക്ക് അറിയണം. പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് ഇവിടെ കേസിന് വഴിയൊരുക്കിയത്. സര്‍ക്കാര്‍ സിനിമ പുറത്തിറങ്ങിയ ദിവസം തൊട്ട് ആരാധകരുടെ വഴിനീളെ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിരുന്നു. ആരോഗ്യവകുപ്പിന് കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് അറിയാവുന്ന ആരോ ഡി.എം.ഒയ്ക്കു പരാതി അയച്ചു. അങ്ങനെ, പരാതി പരിശോധിച്ചപ്പോഴാണ് പോസ്റ്ററിലെ അപാകത കണ്ടെത്തിയതും േകസെടുത്തതും.