സിനിമയിലും ജീവിതത്തിലും നല്ല നിലപാടുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് വിജയ് സേതുപതി. എവിടെയും എന്തും തുറന്നു പറയാന്‍ മടികാണിക്കാത്തയാളുമാണ് അദ്ദേഹം. ഇപ്പോള്‍ ജീവയുടെ കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പരസ്യമായി തര്‍ക്കിച്ച നിര്‍മ്മാതാക്കളോട് ക്ഷുഭിതനായി പ്രതികരിച്ച സേതുപതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓഡിയോ ലോഞ്ച് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ക്കുള്ള ചര്‍ച്ചാ വേദിയായി പരിണമിച്ചപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്.

ഓഡിയോ ലോഞ്ചിനെത്തിയ നിര്‍മ്മാതാക്കള്‍ പരസ്പരം തര്‍ക്കിക്കുകയും പഴിചാരി സംസാരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരസ്പരം കുറ്റം പറയുന്നതിനിടെ നടക്കുന്ന ചടങ്ങ് എന്താണെന്നുവരെ മറന്നുപോയ നിര്‍മ്മാതാക്കള്‍ അതിരുവിട്ടു. ഇതോടെ ക്ഷുഭിതനായ വിജയ് സേതുപതി വേദി വിടാനൊരുങ്ങുകയായിരുന്നു. സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടു വന്നത്. തുടര്‍ന്ന് വേദിയിലെത്തി സംസാരിച്ച സേതുപതി വഴക്കിട്ടവരെ കണക്കിനു ശകാരിച്ചു.

നിര്‍മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ സംസാരിക്കേണ്ട ചടങ്ങല്ല ഇവിടം. ഇതൊരു പൊതു ചടങ്ങാണ്. എന്തിനാണ് ഇവിടെ വന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു പോയി. വിജയ് സേതുപതി പറഞ്ഞു തീര്‍ത്തും നിരാശാജനകമാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ സിനിമാക്കാരെ കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഒരു സിനിമയെ വിജയിപ്പിക്കാന്‍ ഓരോരുത്തരം അത്രമാത്രം കഷ്ടപ്പാടാണ് സഹിക്കുന്നത്. പക്ഷേ നാലു പടം തുടരെ തുടരെ വിജയിക്കാതെ പോയാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് എത്ര വലിയ താരവും പുറത്താകും. അവര്‍ക്കുള്ള ബഹുമാനവും പോകും. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സഹകരിക്കാം. വിജയ് സേതുപതി പറഞ്ഞു.

വീഡിയോ കാണാം;