പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വാടാനപ്പള്ളി സ്വദേശി വിനായകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിന്റെ പാടുകൾ ശരീരത്തിലുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മർദ്ദനമേറ്റിട്ടുണ്ട്. ഇതോടെ പൊലീസ് കസ്റ്റഡിയിൽ വിനായകന് ക്രൂര മർദ്ദനമേറ്റതായ ആരോപണം ശക്തമായി.

കാലിലും ശരീരത്തിന്റെ മറ്റിടങ്ങളിലും മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിനായകന്റെ ആത്മഹത്യ, പൊലീസ് നടത്തിയ കൊലപാതകമാണെന്ന് ഫെയ്സ്ബുക്കിൽ വലിയ കാംപെയ്ൻ ആരംഭി്ചതിന് പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. 19 കാരനായ വിനായകനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. പിന്നീട് കടുത്ത മർദ്ദനം ഇയാൾക്ക് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു.

സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഒ മാരായ ശ്രീജിത്ത്, സാജൻ എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തതിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.

ഇതിനിടെയാണ് സോഷ്യൽ മീഡിയ വിനായകന് നീതി തേടി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെന്നും, വിനായകന് നീതി ലഭ്യമാക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങളിൽ ആവശ്യപ്പെടുന്നത്.