സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ചിരിച്ച് ചിന്തിപ്പിക്കുന്ന ഈ കൂട്ടുകെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ പുതിയ ചിത്രം ഞാന്‍ പ്രകാശന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

ഈ വേളയില്‍ സത്യന്‍ അന്തിക്കാടിന് നന്ദിയറിച്ച് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് വന്നു. ഞാന്‍ പ്രകാശനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് വിനീത്. തന്റെ ഫെയ്‌സ്ബുക്ക് രേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിനീതിന്റെ നന്ദി പ്രകാശനം. ‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദിയുണ്ട് സത്യന്‍ അങ്കിള്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജ് ആയി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിനും നന്ദി. ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതിന് ഇപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നു,’ വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഇന്നത്തെ മലയാളിയുടെ സ്വഭാവ വിശേഷങ്ങള്‍ നിറഞ്ഞ ഒരു ചെറുപ്പകാരന്റെ കഥയാണ് ചിത്രം. അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24ത7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹമാന്റേതാണ് സംഗീതം.