വിദ്യാർഥികളുടെ മുന്നിൽ തലകുനിച്ച് അവരുടെ കാല് പിടിച്ച് ഒരു അധ്യാപകൻ. സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ് അധ്യാപകൻ എബിവിപി പ്രവർത്തകരുടെ കാല് പിടിക്കുന്ന ദൃശ്യങ്ങൾ. മധ്യപ്രദേശിലെ മണ്ട്സൂര്‍ ജില്ലയിലെ കോളേജിലാണ് സംഭവം.

മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്‌തയാണ് ബഹളം വച്ച എബിവിപി പ്രവർത്തകരുടെ കാല് പിടിച്ചത്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ ക്ലാസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. അധ്യാപകനെ ദേശദ്രോഹി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പ്രൊഫസര്‍ അസാധാരണമായ രീതിയിൽ തിരിച്ച് പ്രതികരിച്ചത്.

പിന്നീട് ക്ലാസില്‍ നിന്ന് ഇറങ്ങി വന്ന പ്രൊഫസര്‍ ബഹളം വച്ച പ്രവർത്തകരായ വിദ്യാർഥികളുടെ കാല് പിടിക്കുകയായിരുന്നു. അധ്യാപകന്റെ അപ്രതീക്ഷിത നീക്കത്തിൽ വിദ്യാർഥികളും പകച്ചുപോയി. കാല് പിടിക്കാൻ അധ്യാപകൻ എത്തിയതോെട വിദ്യാർഥികൾ ഒാടിമാറി. ഒടുവില്‍ ഒരു മുതിര്‍ന്ന അധ്യാപകന്‍ വന്ന് തടയുന്നത് വരെ ദിനേശ് ഗുപ്ത കാലുപിടിക്കല്‍ തുടർന്നു. ‘പഠിപ്പിക്കുകയെന്ന തെറ്റാണ് താൻ ചെയ്തതെന്ന്’ ഇൗ അധ്യാപകൻ പറയുന്നതും വിഡിയോയിൽ വ്യക്തമാണ്.

‘അവര്‍ വിദ്യാര്‍ത്ഥികളല്ല, രാഷ്ട്രീയക്കാരാണ്. അവര്‍ എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവരുടെ മുന്നില്‍ തല കുനിച്ചത്. വിദ്യാര്‍ഥികള്‍ പഠിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുകയും വേണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. മറ്റ് നടപടികളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ലെന്ന് അധ്യാപകൻ പിന്നീട് പ്രതികരിച്ചു.