ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണി ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ഫുട്‌ബോള്‍ താരമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കഥയാണ്. ഗോള്‍ കീപ്പറായിരുന്ന ധോണിയെ കായിക അധ്യാപകനാണ് ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.കാലം ഇത്രയും ആയെങ്കിലും ധോണി ഫുട്‌ബോള്‍ മറന്നിട്ടില്ലെന്നാണ് ഇന്ന് നടന്ന സെലിബ്രിറ്റ് ക്ലാസിക്കോ തെളിയിക്കുന്നത്. മത്സരത്തില്‍ വിരാട് നയിച്ച ഓള്‍ ഹാര്‍ട്ട് ഇലവന്‍ ജയിച്ചത് ധോണിയുടെ രണ്ട് ഗോളുകളുടെ കൂടി ബലത്തിലായിരുന്നു.
ഏഴാം മിനുറ്റിലായിരുന്നു ധോണിയുടെ ആദ്യ ഗോള്‍. പോസ്റ്റിലേക്ക് ഡയറക്ട് ഷൂട്ടായിരുന്നു ആ ഗോളെങ്കില്‍ രണ്ടാമത്തെ ഗോള്‍ ഒരൊന്നൊന്നര ഫ്രീകിക്കായിരുന്നു. 38ാം മിനുറ്റിലായിരുന്നു ഗോള്‍ പിറന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ കളികളെ ഓര്‍മ്മപ്പെടുത്ത തരത്തില്‍ വില്ലു പോലെ വളഞ്ഞായിരുന്നു ധോണിയുടെ ഷോട്ട് എതിര്‍ ടീമിന്റെ വലയിലേക്ക് പാഞ്ഞു കയറിയത്.
ക്രിക്കറ്റ് മൈതാനത്ത് ഉയരുന്ന അതേ ആരവത്തോടെ തന്നെയായിരുന്നു ഇന്ന് ഫുട്‌ബോള്‍ മൈതാനത്തും ധോണിയുടെ ഗോള്‍ കാണികള്‍ ഏറ്റെടുത്തത്.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നയിച്ച ടീം ബോളിവുഡ് നായകന്‍ രണ്‍ബീര്‍ കപൂറിന്റെ ടീമിനെ 7-3 ന് പരാജയപ്പെടുത്തി. അമ്പരക്കേണ്ട, ക്രിക്കറ്റല്ല ഫുട്‌ബോളാണ് സംഗതി. മുംബൈയില്‍ നടന്ന ചാരിറ്റി മത്സരമായി സെലിബ്രിറ്റി ക്ലാസിക്കോയിലാണ് വിരാടും സംഘവും രണ്‍ബീറും സംഘത്തേയും പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ മുന്‍ നായകന്‍ എം.എസ് ധോണിയായിരുന്നു. ഏഴാം മിനുറ്റിലായിരുന്നു ഓള്‍ ഹാര്‍ട്ട് ഇലവന് വേണ്ടി ധോണി ഓപ്പണിംഗ് ഗോള്‍ നേടുന്നത്. നിമിഷങ്ങള്‍ക്കകം ഫ്രീകിക്ക് ഗോളാക്കി ധോണി വീണ്ടും ടീമിന്റെ രക്ഷകനായി.
പിന്നാലെ അനിരുദ്ധ് ശ്രീകാന്തിലൂടെ ക്രിക്കറ്റ് പട ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഒന്നാം പകുതി അവസാനിക്കും മുമ്പ് ഷാബിര്‍ ആലുവാലിയയിലൂടെയായിരുന്നു ഓള്‍ സ്റ്റാര്‍ എഫ്.സിയുടെ മറുപടി ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശ്രീകാന്തിലൂടെ വീണ്ടും കോഹ്‌ലിപ്പട ലീഡുയര്‍ത്തി.
ഒടുവില്‍ നായകന്‍ രണ്‍ബീര്‍ തന്നെ രക്ഷകനായി മാറിയതോടെ താരനിര ഒരു ഗോള്‍ കൂടെ അടിച്ച് അകലം കുറച്ചു. എന്നാല്‍ പിന്നാലെ നായകന്‍ വിരാടും ജാദവും ധവാനും കൂടി ഗോളുകള്‍ നേടിയതോടെ രണ്‍ബീറിന്റെ ടീം തവിടു പൊടി. ആദാര്‍ ജെയ്‌നിലൂടെ ഒരിക്കല്‍ കൂടി വല ചലിപ്പിച്ചെങ്കിലും അവര്‍ തോല്‍വി ഉറപ്പിച്ചിരുന്നു.