ബ്രിട്ടിനിലും യൂറോപ്പിന്റെ പല ഭാഗഭങ്ങളിലും വിസ കാര്‍ഡ് ഉപോഗിച്ചുള്ള ക്രയവിക്രയങ്ങള്‍ തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം 2.30ഓടെയാണ് കാര്‍ഡ് ഇടപാടുകള്‍ക്ക് തടസം നേരിട്ടത്. ഒരു ഹാര്‍ഡ് വെയര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഷോപ്പുകളിലും പെട്രോള്‍ സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റുമായി കുടുങ്ങിയത്. അപ്രതീക്ഷിത തകരാറില്‍ പണമിടപാടുകള്‍ നടത്താനാകാതെ വന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു സിസ്റ്റം തകരാറാണ് ഈയവസ്ഥയിലേക്ക് നയിച്ചതെന്ന് വിസ വക്താവ് പറഞ്ഞു. തകരാര്‍ പരിഹരിച്ചുവെന്നും ഇപ്പോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വക്താവ് വ്യക്തമാക്കി. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കണം എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും എന്നാല്‍ അല്‍പ സമയത്തേക്ക് ഒരു തകരാര്‍ ഈ ലക്ഷ്യത്തില്‍ നിന്ന് കമ്പനിയെ പിന്നോട്ടടിച്ചുവെന്നും വക്താവ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ വിസ ഖേദം പ്രകടിപ്പിക്കുന്നതായും വിസ അറിയിച്ചു.

കാര്‍ഡ് പേയ്‌മെന്റുകള്‍ നടക്കാതെ വന്നതോടെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖ റീട്ടെയിലര്‍മാര്‍ കാര്‍ഡ് പര്‍ച്ചേസുകള്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അതേസമയം മാസ്റ്റര്‍കാര്‍ഡ് ഇടപാടുകള്‍ക്ക് തകരാറുകളൊന്നും ഉണ്ടായതുമില്ല.