ചലച്ചിത്ര താരങ്ങളുടെയും സോഷ്യൽ മീഡിയയും ഒരുമിച്ചപ്പോൾ വിഷ്ണുവിന് നഷ്ടപ്പെട്ടത് നേടിയെടുക്കാനായി. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്‌പോര്‍ട്ട് അടക്കമുള്ള ഏതാനും രേഖകള്‍ ആണ് തിരിച്ചുകിട്ടിയത്. ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാര്‍ത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ കണ്ടെത്തിയത്. കുറുപ്പം റോഡില്‍ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷാഹിദും ഇവിടെ ജീവനക്കാരനായ ഇമ്രാനും വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ഫയല്‍ കാണുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

വിഷ്ണുപ്രസാദ് എത്തി ഫയല്‍ ഏറ്റുവാങ്ങി. വിഷ്ണുപ്രസാദിന്റെ തിരിച്ചറിയല്‍ കാര്‍ഡും യോഗ്യത സര്‍ട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ട്. ഞായറാഴ്ച തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ചാണ് വിഷ്ണുപ്രസാദിന്റെ ബാഗ് മോഷണം പോയത്. ഏഴു വര്‍ഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്. വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ നാല് ദിവസങ്ങളായി തൃശൂര്‍ നഗരത്തില്‍ അലയുകയാണെന്നും ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിന്‍ ബാഗ് നഷ്ടപ്പെട്ട വാര്‍ത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.