മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ട് ഇത്തവണ പുടിന്‍ നേടി. പോളിംഗ് ശതമാനവും വോട്ടു വിഹിതവും ഉയര്‍ത്താന്‍ മാത്രമാണ് പുടിന്‍ ശ്രമിച്ചത്. പുടിന്റെ വിജയം ഉറപ്പായിരുന്ന തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.

പേരിനൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നു റഷ്യയില്‍ നടന്നത്. സര്‍വേഫലങ്ങള്‍ ഏഴുപത് ശതമാനം വോട്ടുകള്‍ പ്രവചിച്ചപ്പോള്‍ അതിനും മുകളിലായി പുടിന്‍ 75 ശതമാനം വോട്ടുകള്‍ പുടിന്‍ നേടി. തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു മോസ്‌കോയില്‍ നടന്ന റാലിയില്‍ പുടിന്‍ പ്രതികരിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല.

50 ശതമാനം പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിനടക്കം ഏട്ടു സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായിരുന്ന അലക്‌സി നവല്‍നിക്ക് കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നവല്‍നി ആഹ്വാനം ചെയ്തിരുന്നു.