തൃശുര്‍ ലോ കോളെജില്‍ വിദ്യാര്‍ഥിയായിരിക്കെ വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിച്ചെന്ന് കൈരളി വാര്‍ത്തയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എംഎല്‍എ. ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ചാനലാണ് കൈരളിയെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം. കൈരളി ചാനല്‍ നല്‍കിയ വാര്‍ത്തയോട് കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത് അറിയാന്‍ സാധിക്കും. അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നും വി.ടി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍.എല്‍.ബിക്ക് യൂണിവേഴ്സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ടെന്നും വി.ടി തന്റെ കുറിപ്പില്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സര്‍ക്കാര്‍ ഭൂമി കയ്യേറിയ, വിദ്യാര്‍ത്ഥിപീഡനങ്ങള്‍ തുടര്‍ക്കഥയാക്കിയ, ദലിത് അധിക്ഷേപങ്ങള്‍ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജില്‍ നിന്ന് ക്ലാസില്‍പ്പോലും പോകാതെ എല്‍എല്‍ബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ് സംസ്ഥാനതലത്തിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് വാങ്ങി ഒരു സര്‍ക്കാര്‍ ലോ കോളേജില്‍ പ്രവേശനം നേടി കൃത്യസമയത്ത് തന്നെ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ പത്ത് വര്‍ഷം മുന്‍പത്തെ ഒരു ഇന്റേണല്‍ പരീക്ഷ പേപ്പറിന്റെ മാര്‍ക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ് ന്യൂസുമായി കോലാഹലമുയര്‍ത്തുന്നത്.

എനിക്കിക്കാര്യത്തില്‍ പറയാനുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍എല്‍ബിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെക്കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്കറിയാം, ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നോക്കുന്നതും അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നത്.

ഒരുപക്ഷേ ഇനി വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും!

ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാര്‍ത്തക്ക് അവര്‍ നല്‍കുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു