ബ്രിട്ടണിലെ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരന്‍ ആണ് പ്രസ്റ്റന്‍, ലങ്കാഷയറിലെ പ്രദീഷ് കോമളന്‍. അഭിനയ രംഗത്തും സംഗീത മേഖലയിലും തന്റെ മികവ് തെളിയിച്ച പ്രദീഷ്, ഇതാദ്യമായി ഒരു ഹ്രസ്വചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയുന്നു.ഒരൊറ്റ കഥാപാത്രം മാത്രമുള്ള ഈ ചിത്രത്തിലെ വേഷം അവതരിപ്പിക്കുന്നതും പ്രദീഷ് തന്നെയാണ്.

‘വേക്കപ്പ് കാള്‍’ എന്ന് ടൈറ്റില്‍ നല്‍കിയിട്ടുള്ള ഈ ‘നിശബ്ദ’ ഹ്രസ്വചിത്രത്തിന്റെ അണിയറയില്‍ പ്രദീഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് മക്കള്‍ നവനന്ദനന്‍ പ്രദീഷും, നവരസന്‍ പ്രദീഷും ആണ്. ഈ ഇരട്ട സഹോദരങ്ങളില്‍ നന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ നവരസന്‍ മറ്റ് സാങ്കേതിക മേഖലകള്‍ കൈകാര്യം ചെയ്യുന്നു.

‘വേക്കപ്പ് കാളിന്റെ’ കഥ രൂപപ്പെടുന്നത് സ്വന്തം അനുഭവത്തില്‍ നിന്നും ആണെന്ന് പ്രദീഷ് പറഞ്ഞു. മലയാള സിനിമ രംഗത്തെ എക്കാലത്തെയും ‘അമ്മ’ ആയിരുന്ന ആറന്മുള പൊന്നമ്മയുമായുള്ള വളരെ കാലത്തെ ആത്മബന്ധത്തില്‍ നിന്നും ഉണ്ടായ ഒരു സ്പാര്‍ക്ക് ആണ് ഈ കഥയ്ക്ക് ആധാരം. ആ അനുഭവം ഈ ഹ്രസ്വചിത്രത്തിന് വേണ്ടി ചില വലിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്നു എന്ന് മാത്രം. 8 മിനിട്ടും 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ചിത്രം എല്ലാ ആസ്വാദനതലത്തിലും ഉള്ള പ്രേക്ഷകരുടെയും മനസ്സിനെ സ്പര്‍ശിക്കുന്നതാകും എന്ന് പ്രദീഷ് പറയുന്നു.