വിവാഹ വേദിയില്‍ നൃത്തം ചെയ്ത പ്രതിശ്രുത വരന്‍ വിവാഹത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് കുഴഞ്ഞു വീണു മരിച്ചു. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. ശശികാന്ത് പാണ്ഡെ (25) ആണ് മരിച്ചത്. വിവാഹ വേദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത പാണ്ഡെ ഉടന്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

വേദിയില്‍ കുഴഞ്ഞു വീണ പാണ്ഡെയെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് വിവാഹ വേദിയില്‍ വച്ച് ശശികാന്ത് മരിച്ചത്.

അന്നേ ദിവസം തന്നെ ശശികാന്തിന്റെ കസിന്‍ ജിതേന്ദ്ര സിംഗ് (33) വെടിയേറ്റ് മരിച്ചു. വിവാഹ ആഘോഷത്തിന്റെ ഭാഗമായി വച്ച വെടികൊണ്ടാണ് ജിതേന്ദ്ര മരിച്ചത്. ബീഹാറിലെ ഗൊണാലിയ തോലയിലാണ് ഈ സംഭവം നടന്നത്. വെടിവയ്പ്പിനെ എതിര്‍ത്ത ജിതേന്ദ്രയ്ക്ക് വെടിയേക്കുകയായിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് യുവാക്കള്‍ മദ്യലഹരിയില്‍ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ജിതേന്ദ്ര ഇതിനെ എതിര്‍ത്തുവെങ്കിലും യുവാക്കള്‍ വെടി വയ്ക്കുകയും വെടിയേറ്റ് തത്ക്ഷണം മരിക്കുകയും ചെയ്തു. വെടിവച്ച യുവാക്കളെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലീസിലേല്‍പ്പിച്ചു