ലണ്ടന്‍: ‘ലോ ഡോസ്’ കീമോ തെറാപ്പി നല്‍കിയ 300 സ്ത്രീകളില്‍ 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ രണ്ട് കണ്‍സള്‍ട്ടന്റുമാര്‍ക്കെതിരെ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം. മെഡിക്കല്‍ വാച്ച്‌ഡോഗ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒരു ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗിയുടെ കേസ് ഫയല്‍ പരിശോധിച്ചതോടെയാണ് ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടക്കുന്നത്. രോഗിക്ക് ലോ ഡോസ് കീമോതെറാപ്പിയാണ് നല്‍കിയിരുന്നതെന്ന് നറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി. ഇതോടെ കൂടുതല്‍ രോഗികളുടെ കേസ് ഫയല്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് 300ഓളം രോഗികള്‍ക്ക് സമാനരീതിയില്‍ കുറഞ്ഞ ഡോസ് നല്‍കിയതായി പിന്നീട് തെളിഞ്ഞു.

2016മുതല്‍ 2019 ഡിസംബര്‍ വരെയുള്ള കാലഘട്ടങ്ങള്‍ക്കിടയിലാണ് എല്ലാവരും ചികിത്സിക്കപ്പെട്ടത്. ഇവരില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ മരണം ചികിത്സാ പിഴവാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാലത്ത് എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാര്‍ അശ്രദ്ധമായി പെരുമാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് സാധാരണയായി നല്‍കാറുള്ള മരുന്നുകള്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനായിട്ടാണ് ഡോക്ടര്‍മാര്‍ മരുന്നുകളുടെ ഡോസില്‍ കുറവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളുടെ ഡോസ് കുറവ് നല്‍കിയതായി ഹെല്‍ത്ത് കെയര്‍ ഇംപ്രൂവ്‌മെന്റ് സ്‌കോട്ട്‌ലന്‍ഡ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മറ്റേത് ആരോഗ്യ സ്ഥാപനങ്ങളിലും നല്‍കപ്പെടുന്നതിനെക്കാളും ഡോസ് കുറവാണ് നല്‍കിയതെന്ന കാര്യം വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായും ഹെല്‍ത്ത് കെയര്‍ ഇംപ്രൂവ്‌മെന്റ് സ്‌കോട്ട്‌ലന്‍ഡ് വക്താവ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ മേഖലയോടുള്ള വിശ്വാസ്യത നിലനിര്‍ത്തുകയെന്നത് തങ്ങളുടെ കടമയാണെന്നും വിഷയത്തില്‍ സുതാര്യമായി അന്വേഷണം നടത്തുമെന്നും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്.