ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 83 ശതമാനം കവിഞ്ഞതോടെ സമീപത്തെ പുരാതന ക്ഷേത്രവും പ്രദേശങ്ങളും വെള്ളത്തിലായി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലത്തിലും വെള്ളംകയറി. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.ഇപ്പോള്‍ ഇടുക്കി അണ്ക്കെട്ടിലെ ജലനിരപ്പ് 2388.36. ജലനിരപ്പ് ഉയരുകയാണ്, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് വെള്ളം കയറി തുടങ്ങി.

ഇടുക്കി അണക്കെട്ട് നിറയാന്‍ ഇനി 15 അടി വെള്ളം കൂടി മതിയെന്നാണ് കണക്ക്. മഴനിറുത്താതെ 10 ദിവസം പെയ്താല്‍ ഇടുക്കി ഡാം പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തും. ജലനിരപ്പ് ഇത്രയും ഉയരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 13.246 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പാദിപ്പിച്ചത്. ജലനിരപ്പ് ഉയര്‍ന്നതോടെ അയ്യപ്പന്‍കോവിലിലെ പുരാതന ക്ഷേത്രവും പരിസരവും വെള്ളത്തിലായി.

മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നുവിട്ടു. ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലേക്ക് വെള്ളമെത്തുന്ന അറക്കുളം, മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ തോടുകളും പുഴകളും നിറഞ്ഞാണ് ഒഴുകിയെത്തുന്നത്. 42 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. 41.30 മീറ്റര്‍ വെള്ളമെത്തിയാല്‍ തൊടുപുഴ കാഞ്ഞാര്‍ ലക്ഷം വീട് കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറും. അതൊഴിവാക്കുന്നതിന്റെ ഭാഗമായികൂടിയാണ് ഷര്‍ട്ടറുകള്‍ തുറന്നിരിക്കുന്നത്. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.

ഹൈറേഞ്ചിലെ കനത്തമഴയും ഇടമലയാര്‍ ഡാമില്‍ നിന്നുളള വെളളവും വന്നതോടെ പെരിയാര്‍ വീണ്ടും കരകവിഞ്ഞു. പത്തു ദിവസത്തിനിടെ രണ്ടാം തവണയും പെരിയാറിലെ ജലനിരപ്പുയര്‍ന്നതോടെ കനത്ത ആശങ്കയിലാണ് പുഴയുടെ തീരത്തെ ജനങ്ങള്‍ .

ആകാശത്തു നിന്ന് ആലുവയിലേക്കുളള ഈ കാഴ്ചയിലുണ്ട് പെരിയാറില്‍ നിറഞ്ഞ വെളളത്തിന്‍റെ ആഴം . ശിവക്ഷേത്രവും ശിവരാത്രി മണപ്പുറവും ചെറുതുരുത്തുകളും തുടങ്ങി പെരിയാര്‍ തീരത്തത്രയും വെളളം കയറി. പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പെരിയാറിങ്ങനെ കരകവിഞ്ഞൊഴുകുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ആദ്യമുണ്ടായ ജലനിരപ്പിന് മഴ കുറഞ്ഞതോടെ കുറവുണ്ടായിരുന്നു. എന്നാല്‍ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും മഴ പെയ്തതും ഇടമലയാര്‍ ഡാമില്‍ വൈദ്യുതോല്‍പ്പാദനത്തിനു േശഷം വെളളം ഒഴുക്കുകയും ചെയ്തതോടെയാണ് പെരിയാര്‍ വീണ്ടും നിറഞ്ഞത്.ജലനിരപ്പുയര്‍ന്നതോടെ ഇരുകരകളിലെയും താമസക്കാരായ ജനങ്ങളും ബുദ്ധിമുട്ടിലാണ്.