ലണ്ടന്‍: ലണ്ടനില്‍ കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിച്ചു. തകരാറിലായ പൈപ്പ് ലൈനുകള്‍ അടിയന്തര സാഹചര്യത്തില്‍ ശരിയാക്കിയതിനെത്തുടര്‍ന്നാണ് കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞത്. ജാഗ്വര്‍ ലാന്റ് റോവര്‍ കാഡ്‌ബെറി തുടങ്ങിയ കമ്പനികളുടെ പ്ലാന്റുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലവിതരണം തടസ്സപ്പെട്ടത്. ഇവിടെങ്ങളിലെ വിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കഴിവിന്റെ പരമാവധി ഉപഭോഗം കുറക്കാന്‍ കുടിവെള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതാണ് ജലവിതരണം തടസ്സപ്പെടാനുണ്ടായ കാരണം. തമംസ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ തുടങ്ങിയ കമ്പനികള്‍ സംയുക്തമായി നല്‍കിയ മുന്നറിയിപ്പില്‍ ജലത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ലണ്ടനില്‍ മാത്രം കഴിഞ്ഞ 48 മണിക്കൂറില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ട 20,000 കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമുള്ള ജലവിതരണത്തില്‍ കാര്യമായ തടസ്സം നേരിട്ടത്. കൂടാതെ വെയില്‍സിലെയും സ്‌കോട്ട്‌ലന്റിലെയും അയര്‍ലണ്ടിലെയും ജലവിതരണ സംവിധാനങ്ങളില്‍ തടസ്സം നേരിട്ടുണ്ട്. ജാഗ്വര്‍ ലാന്റ് റോവര്‍ കമ്പനി നിലനിന്നിരുന്ന(ജെഎല്‍ആര്‍ പ്ലാന്റ്) പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടത്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ജലവിതരണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഉത്പാദനം നടന്നുകൊണ്ടിരിക്കുകയാണ്. താത്ക്കാലികമായി ആവശ്യമുള്ള വെള്ളം സംഭരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച്ച കാഡ്‌ബെറി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഏതാണ്ട് പതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ജെആര്‍എല്ലിന്റെ ബ്രമിംഗ്ഹാമിലെ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ജലവിതരണം തടസ്സപ്പെട്ടതോടെ നിര്‍ത്തിവെച്ചിരുന്നു. ജലവിതരണത്തിലെ തടസ്സം തുടരുകയാണെങ്കില്‍ 3000ത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കാസില്‍ ബ്രോംവിച്ചിലെ പ്ലാന്റും സമാന രീതി അടച്ചിടാനായിരുന്നു കമ്പനിയുടെ തീരുമാനം.

ജലവിതരണം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചു കഴിഞ്ഞതായും കമ്പനികള്‍ക്ക് സാധരണ നിലയില്‍ ലഭിക്കുന്ന അതേ അളവില്‍ വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും സെവേണ്‍ ട്രെന്റ് വാട്ടര്‍ കമ്പനി വക്താവ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ പൈപ്പ് ലൈനുകള്‍ തകരാറിലാവുന്നതിന്റെ നിരക്ക് ഏതാണ്ട് 4000 ശതമാനം ഇരട്ടിയായിരുന്നതായി കമ്പനി പറയുന്നു. വാട്ടര്‍ നെറ്റ്‌വര്‍ക്കില്‍ ഗണ്യമായ കേടുപാടുകള്‍ സംഭവിച്ചതോടെ കൂടുതല്‍ പുതിയ തൊഴിലാളികളെ ഇത് പരിഹരിക്കുന്നതിനായി നിയമിച്ചിരുന്നു. കഴിഞ്ഞ 48 മണിക്കൂറിലെ മുഴുവന്‍ സമയവും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. ആ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ജലവിതരണം തടസ്സപ്പെട്ടതോടെ പ്രദേശത്തെ പ്രധാന സ്‌കൂളുകളില്‍ പലതും അടച്ചിട്ടിരുന്നു. അതിശൈത്യം കാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞുവെന്നത് യുകെയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന കാര്യമാണ്.