വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണസല്‍ക്കാരം. ചൂരല്‍മല ചാലമ്പാട് റാബിയയുടെയും ഷാഫിയുടെ വിവാഹസല്‍ക്കാരമാണ് മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ നടന്നത്. വിവാഹസല്‍ക്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി കാത്തിരിക്കുമ്പോഴാണ് പെരുമഴ ഇവരെ ക്യാംപിലെത്തിച്ചത്.

ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും പേരാമ്പ്ര പള്ളിമുക്ക് ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സല്‍ക്കാരം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി.

കയ്യില്‍ കൊള്ളാവുന്നതെല്ലാമെടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പക്ഷെ കുടുംബത്തിന് കൂടെയുള്ളവര്‍ കരുത്തുപകര്‍ന്നു, വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള്‍ കൈകോര്‍ത്തു. 5 പവന്‍ ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം സ്‌കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.