അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിച്ചതിന് പിന്നില്‍ ഒരേയൊരു പ്രേരണാശക്തിയെ ഉണ്ടായിരുന്നുളളു. അത് സാക്ഷാല്‍ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു. പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് മുന്നോട്ട് വെച്ച ചിട്ടയാര്‍ന്ന പശീലനമായിരുന്നു കൗമാര ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തത്.

എങ്ങനെയാണ് പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് ടീം അംഗങ്ങളോട് പെരുമാറിയതെന്ന് ഒടുവില്‍ ടീം ഇന്ത്യയിലെ സ്റ്റാര്‍ ബൗളര്‍ കംലേഷ് നാഗര്‍കോട്ടി വെളിപ്പെടുത്തി. ദ്രാവിഡിനെ ടീം അംഗങ്ങള്‍ക്ക് ഭയമായിരുന്നുവെന്നാണ് നാഗര്‍കോട്ടി തുറന്ന് പറയുന്നത്.

ദ്രാവിഡ് ടീം അംഗങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അദ്ദഹം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ടീം അംഗങ്ങള്‍ക്ക് എല്ലാം പേടി ആയിരുന്നു. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ പുറത്ത് അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ദ്രാവിഡ് കര്‍ശനമായി ആവശ്യപ്പെട്ടു.

ഈ സംഭവത്തിന് ഉദാഹരണമായി ഒരു മത്സരത്തിന്റെ ഇടവേളയില്‍ ചില ടീം അംഗങ്ങള്‍ ന്യൂസീലന്‍ഡിലെ ക്യൂന്‍സ്ടൗണിലുള്ള പര്‍വത പ്രദേശത്ത് സാഹസിക ട്രക്കിംഗിന് പോകാന്‍ പ്ലാന്‍ ഇട്ടു. എന്നാല്‍ ദ്രാവിഡ് ഇത് പൊളിച്ചു. പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ദ്രാവിഡിന്റെ ഇടപെടല്‍. ഫൈനല്‍ കഴിയും വരെ ടീം അംഗങ്ങള്‍ക്ക് മൊബൈലോ, വാട്ട്‌സ്ആപ്പോ ദ്രാവിഡ് നല്‍കിയില്ല.

ലോകകപ്പിന്റെ സമയത്ത് നടന്ന ഐപിഎല്‍ താരലേലത്തിലും ശ്രദ്ധിക്കേണ്ടതില്ലെന്ന് ദ്രാവിഡ് ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ഐപിഎല്‍ ലേലം എല്ലാ വര്‍ഷവും ഉണ്ട്. എന്നാല്‍ ലോകകപ്പ് വീണ്ടും നിങ്ങള്‍ക്ക് ലഭിക്കുകയില്ല എന്നായിരുന്നു ദ്രാവിഡിന്റെ ഉപദേശം നാഗര്‍കോട്ടി പറയുന്നു