കാമുകനൊപ്പം പോകണമെന്ന് ആവശ്യപെട്ടു ആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് വധു ആത്മഹത്യ ഭീഷണിമുഴക്കി. സംഭവം ഇങ്ങനെ : ആര്യനാട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസിയും ഞായറാഴ്ച ആര്യനാട് ആഡിറ്റോറിയത്തില്‍വച്ചാണ് വിവാഹിതരായത് .

വിവാഹശേഷം വീട്ടിലെത്തി വിവാഹ സല്‍ക്കാരങ്ങളും നടത്തി. തുടര്‍ന്നാണ് യുവതി വിവാഹം കഴിച്ച പ്രവാസിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും താന്‍ വിവാഹം കഴിഞ്ഞ് ജീവിക്കുകയാണെങ്കില്‍ പനവൂര്‍ സ്വദേശിയായ കാമുകനൊപ്പമായിരിക്കുമെന്നും നിലപാടെടുത്തതോടെ യുവാവ് കുഴങ്ങി.

ഇതിനിടെ മുറിയ്ക്കുള്ളിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാനായി ഒരുങ്ങി. ഇതോടെ യുവാവിന്റെ വീട്ടുകാര്‍ വിവരം യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്‌റ്റേഷനിലും അറിയിച്ചു. തുടര്‍ന്ന് യുവതിയുടെയും യുവാവിന്റെയും വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ യുവാവിന് നഷ്ട പരിഹാരം നല്‍കാമെന്ന് ഏറ്റതോടെ യുവാവും ബന്ധുക്കളും തങ്ങള്‍ക്ക് ഇനി  മറ്റു പ്രശ്‌നങ്ങളില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് യുവതി നല്‍കിയ പരാതി അരുവിക്കര പോലീസ് ആര്യനാട് പൊലീസിന് കൈമാറുകയും ചെയ്തു.

ആര്യനാട് പൊലീസ് കാമുകനെ വിളിച്ചുവരുത്തി യുവതിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടങ്കിലും ഇയാള്‍ തയാറായില്ല. ഒടുവില്‍ കാമുകന്‍ പീഡിപ്പിച്ചതായുള്ള തെളിവുകള്‍ പൊലീസിനു ഹാജരാക്കി. പൊലീസ് കേസ് എടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ കാമുകനും ബന്ധുക്കളും യുവതിയെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കാമുകന് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പ്രായപൂര്‍ത്തിയാകുന്ന സമയം വിവാഹം കഴിക്കാമെന്ന ധാരണ ഉണ്ടാക്കി താല്‍ക്കാലിക പരിഹാരം കണ്ടു.