കൊറോണ വൈറസ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ നേരിടാനിരുന്ന വലിയൊരു പ്രതിസന്ധിയാണ് വിവിധ ലോണുകളുടെ അടവുകള്‍. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരും അന്നന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരുമായ നിരവധി പേര്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി ദേബാശിഷ് പാണ്ഡ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് കത്തെഴുതുകയുണ്ടായി. കുറച്ചു മാസങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവ പിരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും, കിട്ടാക്കടം സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഇളവ് വേണമെന്നും കത്ത് വ്യക്തമാക്കി.

ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഇന്നുണ്ടായിരിക്കുന്നത്. മൂന്ന് മാസത്തെ മോറട്ടോറിയം ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവയ്ക്ക് നല്‍കിയിരിക്കുകയാണ്.അടവില്‍ വീഴ്ച വരുത്തുന്നവര്‍ നേരിടുന്ന വലിയ പ്രശ്നം ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇടിവ് വരും എന്നതാണ്. ഇത് ഭാവിയില്‍ വലിയ പ്രശ്നങ്ങളിലേക്ക് വായ്പാ ഉപയോക്താക്കളെ നയിക്കും. ഈ പ്രശ്നത്തിനും പരിഹാരം നല്‍കിയിട്ടുണ്ട്. ഈ മൂന്ന് മാസങ്ങളിലെ വീഴ്ച ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കില്ലെന്നാണ് തീരുമാനം. സാധാരണ ഇത്തരം വീഴ്ചകള്‍ പലിശനിരക്ക് ഉയര്‍ത്താറുണ്ട്. കൂടാതെ, വായ്പയെടുക്കുമ്പോള്‍ ഇരുകക്ഷികളും ഏര്‍പ്പെട്ടിട്ടുള്ള കരാറില്‍ നിന്നും വ്യത്യസ്തമായ ഏതെങ്കിലും അധിക ചാര്‍ജുകള്‍ ഈ മോറട്ടോറിയത്തിന്റെ കാലയളവിലെ വീഴ്ചകള്‍ക്ക് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ബാങ്കുകളുടെ തീരുമാനത്തെക്കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

അതെസമയം ഇത് റിസര്‍വ്വ് ബാങ്കിന്റെ പ്രസ്താവനയെ ആശ്രയിച്ചുള്ള അനുമാനങ്ങളാണ്. ഇതില്‍ മാറ്റം വരാനിടയുണ്ട്. ബാങ്കുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ രീതിയനുസരിച്ചുള്ള മാറ്റങ്ങളാണുണ്ടാവുക. മോറട്ടോറിയം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് റിസര്‍വ് ബാങ്ക് ചെയ്തിട്ടുള്ളത്. എങ്കിലും പൊതുവില്‍ ഈ കാലയളവിലെ തിരിച്ചടവില്‍ വരുന്ന വീഴ്ചകള്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടാക്കില്ല. വായ്പകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പലിശ ഈ മോറട്ടോറിയ കാലയളവില്‍ ഈടാക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ചെറിയ തോതിലുള്ള ഒരു പരിശയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.ബാങ്കിന്റെ ആസ്തിബാധ്യതകളെ മോശമായി ബാധിക്കാത്ത വിധത്തില്‍ മോറട്ടോറിയം നടപ്പാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.