ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമങ്ങൾ യുകെയുടെ മനുഷ്യാവകാശ പ്രതിബദ്ധത ലംഘിക്കുന്നതായി ഹൈക്കോടതി വിധിച്ചിരുന്നു. സാറ എവാർട്ടിന്റെ കേസിൽ ചരിത്രപരമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. അതിനാൽ ഇനി ഗർഭച്ഛിദ്ര നിയമങ്ങൾക്ക് മാറ്റം സംഭവിച്ചേക്കാം. ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട് ലൻഡിലും ഗർഭച്ഛിദ്രം നടത്തുന്നതിന് നിയമ തടസങ്ങൾ ഇല്ല. ഗർഭാവസ്ഥയുടെ ആദ്യ 24 ആഴ്ച വരെ ഇവിടെയൊക്കെ ഗർഭച്ഛിദ്രം നടത്താം. എന്നിരുന്നാലും രണ്ട് ഡോക്ടർമാരുടെ അംഗീകാരം ആവശ്യമാണ്. ഒരു കുഞ്ഞിന് പ്രസവിക്കുന്നത് സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ ഗർഭച്ഛിദ്രം നടത്തൂ. 1967 ലെ ഗർഭച്ഛിദ്ര നിയമം നിലവിൽ വരുന്നതിനുമുമ്പ് അത് നിയമവിരുദ്ധമായിരുന്നു, ഇത് തുടക്കത്തിൽ 28 ആഴ്ച വരെ നടക്കാൻ അനുവദിച്ചിരുന്നെങ്കിലും 1990 ൽ 24 ആഴ്ചയായി ഇത് ചുരുക്കി.

സാറയുടെ കേസ് കോടതിയിൽ എത്തുന്നതുവരെ വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധം ആയിരുന്നു. ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ച സാറയ്ക്ക് നിയമങ്ങൾ വിലങ്ങുതടിയായപ്പോഴാണ് ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന വിധി കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്ത്രീകൾക്ക് ഒരു വഴിത്തിരിവാകുമെന്ന് സാറ പ്രതികരിച്ചു.ഒക്ടോബർ 21 മുതൽ ഗർഭച്ഛിദ്രം വടക്കൻ അയർലണ്ടിൽ നിയമവിധേയമാകും. കാരണം, ഗർഭച്ഛിദ്ര നിയമങ്ങളിൽ മാറ്റം വരുത്തേണ്ട നിയമനിർമ്മാണത്തിനായി ലണ്ടനിലെ എം‌പിമാർ വോട്ട് രേഖപ്പെടുത്തി.

2018 ൽ ഇംഗ്ലണ്ടിലും വെയിൽസിലും 205,295 നിയമപരമായ ഗർഭച്ഛിദ്രങ്ങൾ നടന്നിട്ടുണ്ട് . പ്രവാസികൾ തന്നെ 4687 ഗർഭച്ഛിദ്രങ്ങൾ നടത്തിയിട്ടുണ്ട്. 2017ലും 2018ലും ആയി വെറും 32 ഗർഭച്ഛിദ്രങ്ങൾ മാത്രമാണ് വടക്കൻ അയർലണ്ടിൽ നടന്നത്. ഓസ്ട്രേലിയയിലും ന്യൂ സൗത്ത് വെയിൽസിലും ഗർഭച്ഛിദ്രം കുറ്റകരമല്ലാതാക്കി. യൂറോപ്യൻ യൂണിയനിൽ, ഗർഭച്ഛിദ്രത്തിന് പൊതുവായ നിയമങ്ങളൊന്നുമില്ല. നിക്കരാഗ്വ, എൽ സാൽവഡോർ, ഹോണ്ടുറാസ്, മാൾട്ട എന്നീ രാജ്യങ്ങളിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്.