മരണാനന്തരം എന്ത് സംഭവിക്കുന്നു എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്  ! ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ഈ വിശ്വാസമെല്ലാം പഴങ്കഥയാകുകയാണ്. കാരണം ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം മരണശേഷം സംഭവിക്കുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിട്ടിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുമെന്നാണ് സര്‍വ്വകലാശാലയുടെ പുതിയ കണ്ടെത്തല്‍.

ഹൃദയാഘാതം സംഭവിച്ച്‌ മരിച്ച്‌ എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2,060 പേരില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സതാംപ്ടണ്‍ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സംഘം പഠന വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. ഡോക്ടര്‍മാരെ അമ്ബരിപ്പിച്ച്‌ നാല്‍പ്പത് ശതമാനത്തിലേറെ പേരും ഈ സമയത്ത് ആശുപത്രിയിലെ ഐ സി യു റൂമുകളില്‍ നടന്ന സംഭാഷണങ്ങള്‍ പങ്കുവെച്ചു.

മിക്കവര്‍ക്കും ഡോക്ടറുടേയും നഴ്സിന്റെയും പരിചരണവും ബന്ധുമിത്രാദികളുടെ സംഭാഷണങ്ങളും ഓര്‍ത്തെടുക്കാന്‍ സാധിച്ചു. ജീവന്‍ ശരീരം ത്യജിക്കുന്ന സമയത്ത് ഭയമാണ് തോന്നിയതെന്ന് പകുതിയോളം പേര്‍ പറഞ്ഞതായി ഗവേഷക പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്ക് ഈ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനാവാത്തത് മസ്തിഷ്കത്തിനെ ബാധിക്കുന്ന മുറിവുകളോ വീര്യമേറിയ മരുന്നുകളുടെ ദൂഷ്യഫലമോ മൂലമാണെന്ന് ഗവേഷക സംഘത്തിന്റെ മേധാവി ഡോക്ടര്‍ സാം പര്‍ണിയ അഭിപ്രായപ്പെട്ടു. ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കും.

മരണം എങ്ങനെയെന്നത് ഓരോ വ്യക്തിക്കും അനുഭവിച്ചറിയാനാകുമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് പൂര്‍ണമായി നിലയ്ക്കുന്നതോടെയാണ് തലച്ചോറിന്റെ മരണം സംഭവിക്കുക. അതായത് മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയുന്നു. മരണശേഷം എന്ത് എന്നത് കുറഞ്ഞ തോതിലെങ്കിലും ഓരോരുത്തര്‍ക്കും അറിയാന്‍ കഴിയുമെന്നാണ് സാരം.