കത്‌വ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ പ്രധാനമന്ത്രി. രാജ്യത്തെ നടുക്കിയ ബലാത്സംഗങ്ങളെ അപലപിക്കാനോ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കാനോ നരേന്ദ്ര മോഡി തയ്യാറായിട്ടില്ല. മാധ്യമ സ്ഥാപനമായ ദി ക്വിന്റ് സംഭവത്തോട് പ്രതികരിച്ചത് വ്യത്യസ്തമായിട്ടാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇതാണ് എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുവടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്ന സമയത്ത് ഞങ്ങള്‍ ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതാണെന്ന് ക്വിന്റ് ചേര്‍ത്തു.

ക്വിന്റ് പ്രതിഷേധ രൂപത്തിലാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കാശ്മീരില്‍ ബാലികയെ അമ്പലത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് രംഗത്ത് വന്നിരിക്കുന്നത്.