ലണ്ടന്‍: ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തില്‍ തിരികെ വരുമെന്നായിരുന്നു വിശകലനങ്ങള്‍ ഏറെയും. മറ്റു പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ 20 ശതമാനം അധികം ലീഡ് ടോറികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രചരണത്തില്‍ പിന്നോട്ടു പോയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് തലേന്ന് മുഖ്യ പ്രതിപക്ഷമായ ലേബറിന്റെ ലീഡിനേക്കാള്‍ ഒരു പോയിന്റ് മുകളില്‍ മാത്രമാണ് സ്ഥാനം. വാതുവെപ്പുകാര്‍ ഇപ്പോളും വിചാരിക്കുന്നത് കണ്‍സര്‍വേറ്റീവുകള്‍ അധികാരം നിലനിര്‍ത്തുമെന്ന് തന്നെയാണ്. 70നും 100നുമിടയില്‍ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ബെറ്റിംഗ് മാര്‍ക്കറ്റിന് ബ്രെക്‌സിറ്റിലും ട്രംപിലുമുണ്ടായതുപോലെ നിഗമനങ്ങള്‍ തെറ്റിയാലോ. 2015നു ശേഷം ബ്രിട്ടീഷ് അഭിപ്രായ വോട്ടെടുപ്പ് ഏജന്‍സികള്‍ തങ്ങളുടെ രീതികള്‍ മാറ്റിയിട്ടുണ്ടെന്നാണ് നേറ്റ് സില്‍വര്‍ എന്ന അമേരിക്കന്‍ പോളിംഗ് ഗുരു പറയുന്നത്. ഒരു ലേബര്‍ സര്‍ക്കാരിന് ഇപ്പോളും സാധ്യതയുണ്ടെന്നുതന്നെയാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 650 സീറ്റുകളില്‍ 324 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷം ലഭിക്കും. ടോറികള്‍ക്ക് 305 സീറ്റുകള്‍ ലഭിക്കുമെന്നാണ് യുഗോവ് പറയുന്നത്. മറ്റു പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പുകളില്‍ അത് തിരിച്ചടിയാകും. അത് ഉടന്‍തന്നെ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നയിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് ഫലത്തില്‍ വിപണിയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ പൗണ്ടിനുണ്ടായ തകര്‍ച്ച പ്രതീക്ഷിച്ചിരുന്നു. വരുന്നത് തൂക്ക് പാര്‍ലമെന്റാണെങ്കില്‍ പൗണ്ട് കൂടുതല്‍ ഇടിയാനാണ് സാധ്യത. ഇക്വിറ്റികളിലും ഇത് പ്രകടമാകും. ബ്രിട്ടനില്‍ നിക്ഷേപം നടത്താന്‍ വിദേഷ നിക്ഷേപകര്‍ മടിക്കും. സാമ്പത്തിരംഗത്ത് അനിശ്ചിതാവസ്ഥയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്‌സിറ്റ് കൂടുതല്‍ സുഗമമാകാനിടയുണ്ടെന്നും കരുതപ്പെടുന്നു.