കാരൂർ സോമൻ 

ഇലകളുടെ മറവിലൊളിഞ്ഞിരുന്ന് പകലിന്റെ മഹിമയെ മഞ്ഞക്കിളി വാഴ്ത്തിപ്പാടുന്നു . മുറ്റത്തു കമ്പിപ്പാരകൊണ്ട് തേങ്ങ പൊതിച്ചുകൊണ്ടു നിന്ന മാത്യുവിന്റെ അടുത്ത് സ്കൂട്ടർ നിർത്തി മകൻ സിബിനൊപ്പം പഠിച്ച അബിൻ വന്നു , മാത്യു അകത്തേക്ക് നോക്കിയിട്ട് അബിന്റെ അടുത്തേക്ക് ചെന്നു. മകനൊപ്പം പഠിച്ച അബി ജോലി ചെയ്ത് ജീവിക്കുമ്പോൾ മകൻ മദ്യത്തിലും കഞ്ചാവിലും ദിനങ്ങൾ തള്ളിവിടുന്നതോർത്തു ആ മിഴികൾ നനഞ്ഞു . മകനിൽ ധാരാളം സ്വപ്നങ്ങൾ നെയ്തെടുത്ത പിതാവിന്റെ മനസ്സിന്ന് പഴുത്തു പൊട്ടിക്കൊണ്ടിരിക്കുന്നു . പിതാവിന്റെ മനോവേദന മനസ്സിലാക്കി കയ്യിൽ കരുതിയ മൊബൈൽ കൈമാറിയിട്ട് പറഞ്ഞു , ” അങ്കിൾ നമ്മൾ പറഞ്ഞതുപോലെ ഈ ഫോൺ അവന്റെ കയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞതുപോലെ പറയണം , ഞങ്ങളുടെ ഈ നാടകത്തിൽ അവൻ വീഴും ‘ , പിതാവ് സങ്കടപ്പെട്ടു പറഞ്ഞു . ‘ എങ്ങനെയും അവനെ രക്ഷിക്കണം കുഞ്ഞേ , എത്ര പിള്ളേരാണ് ഇങ്ങനെ നശിക്കുന്നത് ‘ , മകനെയോർത്തു ചിന്തിച്ചുഴലുന്ന പിതാവിനെ ധൈര്യപ്പെടുത്തിയിട്ട് അബി മടങ്ങി.

അബി പോകുന്നതും നോക്കി ദുഖ ചിന്തയോട് സ്വന്തം മകനെയോർത്തു . അമ്മയില്ലാത്ത മകനെ താലോലിച്ചു വളർത്തിയതിന്റെ ശിക്ഷയാണ് ഇന്നനുഭവിക്കുന്നത് , അവന്റെ എല്ലാം ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കാതെ അച്ചടക്കത്തോട് വളർത്തിയിരുന്നെങ്കിൽ യൗവ്വന പ്രായത്തിൽ അബിയെപ്പോലെ ജീവിക്കുമായിരിന്നു. കൂട്ടം തെറ്റിയ ആനകുട്ടികളെപ്പോലെ ജീവിക്കുന്ന കൂറെ മക്കൾ. കഴിഞ്ഞ രാത്രിയിൽ കുടിച്ചു കൂത്താടി വന്ന മകൻ രാവിലെ പുറത്തേക്ക് വന്നപ്പോൾ കയ്യിലിരുന്ന മൊബൈൽ കൊടുത്തിട്ട് പറഞ്ഞു , ‘ ഈ ഫോൺ വിവാഹ വീട്ടിൽ നിന്നും കിട്ടിയതാണ് , നിന്നെപ്പോലെ വേലയും കൂലിയുമില്ലത്ത ആരോ കളഞ്ഞിട്ട് പോയതാ. വിളിക്കുമ്പോൾ അങ്ങ് കൊടുക്ക്. പിന്നെ കള്ളുകുടിച്ചു അർദ്ധരാത്രിവരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തണം ‘ . എല്ലാം മൂളികേട്ട സിബിൻ റോഡിലെത്തി കൂട്ടുകാരൻ കിരണിനെ വിളിച്ചുവരുത്തി . അവർ മൊബൈൽ പരിശോധിച്ചു . “ എടാ ഈ താടിക്കാർ മുക്കുടിയന്മാർ മാത്രമല്ല കഞ്ചാവടിക്കുന്നവർ കൂടിയാണ് താടിക്കാരിൽ ഒരാൾ പറയുന്നു . ” നിന്റെ ഈ താടി കാണാൻ ഒരു സുഖമില്ല . വടിച്ചു കളയെടാ ‘ , അതിനുള്ള മറുപടി , ‘ പോടാ ഈ താടി എന്റെയൊരു വികാരമാണ് . അത് വടിക്കാൻ പറ്റില്ല ‘ , മൊബൈൽ കിട്ടിയതിൽ കിരണും സിബിനും സന്തുഷ്ടരാണ് . ഒരു കുപ്പി വാങ്ങാനുള്ള തുക കിട്ടുമെന്നുറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ ഫോണിൽ വിളിയെത്തി . അവർ പറഞ്ഞിടത്തു സിബിനെത്തി . വീൽ ചെയറിൽ മൊബൈൽ നഷ്ടപ്പെട്ട യൗവ്വനക്കാരനെ ഉന്തി ഒരാളെത്തി . വീൽ ചെയറിൽ വന്നവൻ മദ്യവും മയക്കുമരുന്നും കഴിച്ചു വാഹനമോടിച്ചു അപകടത്തിൽപ്പെട്ടതും , ചോര വാർന്നുപോയതും , വീൽ ചെയറിലായതും , കണ്ണീരിന്റെ കഥകൾ വിവരിച്ചു . സിബിന് പ്രതിഭലമായി ഒരു കുരിശു മാല സമ്മാനിച്ചിട സന്തോഷത്തോടെ യാത്രയാക്കി . അയാൾ പറഞ്ഞ വാക്കുകൾ സിബിന് പുതു ജീവൻ പകരുന്നതായി തോന്നി . മനസ്സാകെ ഇളകി മറിഞ്ഞു . നാളെ താനും ഈ വീൽ ചെയറിൽ ഇരിക്കേണ്ടി വരുമോ ? കണ്ണുകൾ ഈറനണിഞ്ഞു . മകന്റെ പെട്ടന്നുണ്ടായ മാറ്റത്തിൽ പിതാവിന്റെ പിടയുന്ന ഹൃദയം ആനന്ദിച്ചു . മാത്യുവിന് അബിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നി .

കാരൂർ സോമൻ