കാല്‍പ്പന്തിന്റെ ലോകവേദിയില്‍ പട്ടാഭിഷേകത്തിന് ഒരുങ്ങി എട്ടുടീമുകള്‍. റഷ്യയുടെ വിപ്ലവമണ്ണില്‍ നിന്ന് ഒരു പുതുചാംപ്യന്‍ ഉണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം നോക്കുന്നത്. നാലു ടീമുകള്‍ ഒരിക്കലെങ്കിലും കിരീടവും ചെങ്കോലും ഏന്തിയവരാണെങ്കില്‍ നാലുപേര്‍ സിംഹാസനത്തിന്റെ അടുത്ത് എത്താവരാണ്. ബ്രസീല്‍, ഫ്രാന്‍സ്, യുറഗ്വായ്, ഇംഗ്ലണ്ട് എന്നീ കിരീടധാരികള്‍ക്കൊപ്പം സിംഹാസനം ലക്ഷ്യമാക്കി പോരാട്ടത്തിന് ഇറങ്ങുന്നത് ബെല്‍ജിയം, സ്വീഡന്‍,റഷ്യ, ക്രൊയേഷ്യ എന്നീ ടീമുകള്‍. അവസാന എട്ടിലെപ്പോര് ഓരോ സെക്കന്‍ഡിലും ആവേശംകൂടും.

ബ്രസീല്‍ X ബെല്‍ജിയം

Image result for brazil vs belgium

 

ഈ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ ഏറ്റവും അധികം ആക്രമണം അഴിച്ചുവിട്ട രണ്ടു ടീമുകളാണ് ബ്രസീലും ബെല്‍ജിയയവും. ബെല്‍ജിയം ഗോളിലേക്ക് 30 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ബ്രസീല്‍ 29 തവണ എതിരാളിയുടെ വലയിലേക്ക് നിറയൊഴിച്ചു. ഗോള്‍ അടിക്കുന്നതില്‍ ബ്രസീലിലും മുമ്പില്‍ ബെല്‍ജിയമാണ്. എന്നാല്‍ ഗോള്‍ വഴങ്ങുന്നതില്‍ ഈ ജാഗ്രത ബെല്‍ജിയത്തിനുണ്ടായില്ല. ബെല്‍ജിയത്തിന്റെ മുന്നേറ്റനിരയെ ബ്രസീല്‍ പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാവും മല്‍സരത്തിന്റെ ഗതി.

ഏഴുഗോളടിച്ച ബ്രസീല്‍ ഒന്നുമാത്രമാണ് വഴങ്ങിയത്. ഏഡന്‍ ഹസാര്‍ഡും ഡിബ്രൂയനും ഒരുക്കുന്ന വഴികളിലൂടെ പായുന്ന ലുക്കാക്കുവിനെ പിടിച്ചുകെട്ടാന്‍ സില്‍വയും മിറാന്‍ഡയും മാഴ്സെലോയും അടങ്ങുന്ന സഖ്യത്തിന് കഴിഞ്ഞാല്‍ കളി സാംബാബോയ്സിന്റെ വരുതിയിലാവും. എതിരാളിയുടെ പോര്‍മുഖത്തേക്ക് കുതിക്കുമ്പോള്‍ പ്രതിരോധക്കോട്ടയിലെ വാതിലുകള്‍ തുറന്നിടുന്ന ബെല്‍ജിയത്തിന് നെയ്മര്‍, കുടീഞ്ഞോ, വില്യന്‍ എന്നിവരുടെ വേഗവും പാസും പ്രശ്നമാകും. ജപ്പാന്റെ വേഗക്കാറ്റില്‍ ബെല്‍ജിയന്‍ കോട്ടയുടെ ശക്തിക്ഷയം കണ്ടതാണ്. പാസുകളിലെ കൃത്യത ബ്രസീലിന് മുന്‍തൂക്കം നല്‍കുന്നു.

ഫ്രാന്‍സ് X യുറഗ്വായ്

Image result for france vs uruguay

ഫ്രാന്‍സിന്റെ മുന്നണിപ്പോരാളികളെയും അവരുടെ വേഗത്തെയും യുറഗ്വായ് പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാവും ഈ മല്‍സരത്തിന്റെ സാധ്യത. എംബാപ്പെയുടെയും ഗ്രീസ്മാന്റെയും വേഗത്തെ നേരിടാന്‍, കളിയുടെ വേഗം കുറയ്ക്കാനും പന്തിന്റെ നിയന്ത്രണം കൈവശമാക്കാനും ആയിരിക്കും ലാറ്റിനമേരിക്കന്‍ ടീമിന്റെ ശ്രമം. കവാനിയുമായുള്ള ഈഗോയില്‍ സുവാരസ് വിട്ടുവീഴ്ച ചെയ്യുന്നതാണ് പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ കണ്ടത്. എന്നാല്‍ കവാനിയുടെയും സുവാരസിന്റെയും പരുക്ക് ടീമിന്റെ ആക്രമണത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം.

കവാനി കളിക്കെല്ലന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. ഓരോ പൊസിസഷനിലും പ്രതിഭകളെക്കൊണ്ട് നിറ‍ഞ്ഞ ഫ്രഞ്ച് പട ഈ ലോകകപ്പില്‍ ഇതുവരെ തോറ്റട്ടില്ല, പക്ഷെ ആ മികവിനൊത്ത പ്രകടനം പുറത്തേക്ക് എടുക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചിട്ടില്ല. ഗോളടിക്കുന്നതില്‍ ഇരുടീമും മികച്ചുനില്‍ക്കുമ്പോള്‍ ഗോള്‍ വഴങ്ങുന്നതില്‍ ഫ്രാന്‍സിന് ജാഗ്രതയില്ല.

ഇംഗ്ലണ്ട് X സ്വീഡന്‍

Image result for england vs sweden

റഷ്യയിലേക്കുള്ള യാത്രയില്‍ ഇറ്റലിയെയും നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയാണ് സ്വീഡന്‍ വന്നത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍‍‍ഡിനെ വീഴ്ത്തി. 1994നുശേഷമുള്ള ആദ്യ ക്വാര്‍ട്ടര്‍ഫൈനലിനെത്തിയ സ്വീഡന്റെ ശക്തി മനോബലമാണ്. നല്ലൊരു സ്ട്രൈക്കര്‍ ഇല്ലാത്ത സ്വീഡന്റെ കരുത്ത് പ്രതിരോധത്തിലാണ്. സ്വിറ്റ്സര്‍ലന്‍‍ഡിനെതിരെ ആ ശക്തി കണ്ടു. ഗോളിലേക്കുള്ള ഷോട്ട് അടിക്കുന്നതില്‍ ഇംഗ്ലണ്ടിന്റെ ഒപ്പമല്ല. പാസുകള്‍ തീര്‍ക്കുന്നതിലും സ്വീഡന്‍ പിന്നില്‍ത്തന്നെ. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന യുവനിരയുമായിട്ട് എത്തിയ ഇംഗ്ലണ്ട് മുമ്പെങ്ങുമില്ലാത്ത വിധം ഒരുങ്ങിയിട്ടുണ്ട് പട്ടാഭിഷേകത്തിന്.

ഹാരി കെയ്ന്‍ എന്ന ലക്ഷണമൊത്ത സ്്ട്രൈക്കറാണ് കരുത്ത്. ഗോള്‍വര്‍ഷിക്കുന്നതിലും പാസുകള്‍തീര്‍ത്ത് കളിയില്‍ ആധിപത്യം നേടുന്നതിലും ഇംഗ്ലണ്ടാണ് മുന്നില്‍. സ്വീഡന്റെ മനോശക്തിയെ നേരിടുന്നതിനെ ആശ്രയിച്ചാവും ഇംഗ്ലണ്ടിന്റെ സാധ്യത.

റഷ്യ X ക്രൊയേഷ്യ

Image result for russia vs croatia

ഒരുപാട് റെക്കോര്‍ഡുകള്‍ കണ്ട ലോകകപ്പില്‍ മറ്റൊരുറെക്കോര്‍ഡിനുള്ള തയാറെടുപ്പിലാണ് റഷ്യയും ക്രൊയേഷ്യയും. സ്വീഡനെപ്പോലെ മനക്കരുത്തുള്ള ടീമാണ് റഷ്യയും. ഒപ്പം സ്വന്തംനാട്ടുകാരില്‍ നിന്ന് കിട്ടുന്ന പിന്തുണയും അവര്‍ക്ക് ഊര്‍ജമാകുന്നു. റഷ്യയെക്കാള്‍ ആക്രമിച്ചുകളിക്കുന്നതും മധ്യനിരയില്‍ തന്ത്രങ്ങള്‍ക്ക് ആസൂത്രണം നല്‍കുന്നതും ക്രൊയേഷ്യയാണ്. പാസുകളിലെ കൃത്യതയും ക്രൊയേഷ്യയ്ക്ക് ആതിഥേയരെ മറികടക്കാനുള്ള കരുത്ത് പകരുന്നു.