മാമാങ്കം സിനിമയില്‍ തന്‍റെ അസാന്നിധ്യം എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കി നടന്‍ നീരജ് മാധവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ വിശദീകരണം. നേരത്തെ നീരജ് ചിത്രത്തിലെ കാസ്റ്റിംഗ് ലിസ്റ്റിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ചില ചിത്രങ്ങളും ലോക്കേഷന്‍ ദൃശ്യങ്ങളും നീരജ് പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം മാമാങ്കം ഇറങ്ങിയതിന് പിന്നാലെ നീരജ് അതില്‍ ഇല്ലാത്തത് ചര്‍ച്ചയായത്. ഇത്തരം അന്വേഷണങ്ങള്‍ക്കാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നീരജ് മറുപടി നല്‍കുന്നത്.

ഞാന്‍ ഈ ചിത്രത്തില്‍ ചെറുതു എന്നാൽ പ്രധാന്യമുള്ളതുമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. അതിന് വേണ്ടി കൂടുതല്‍ സമയവും ചിലവഴിച്ചു. ഈ റോളിന് വേണ്ടി കളരിപ്പയറ്റും, മറ്റ് സംഘടന വിദ്യകളും ഒരു മാസത്തോളമെടുത്ത് പഠിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒരു മാസത്തോളമെടുത്താണ് ഞാനുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്.

അതിന് ശേഷം കാര്യങ്ങള്‍ മാറി ചിത്രത്തിന്‍റെ സംവിധാനത്തിലും, സ്ക്രിപ്റ്റിലും, കാസ്റ്റിംഗിലും, സംഘടന ടീമിലും ഒക്കെ പരിഷ്കാരം വന്നു. പിന്നീട് ചിത്രത്തിന്‍റെ അണിയറക്കാന്‍ ഞാന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ കഥപറച്ചില്‍ രീതിയുമായി ചേരുന്നതല്ലെന്ന് എന്നെ അറിയിച്ചു. അതിനാല്‍ അവസാന എഡിറ്റിംഗില്‍ അത് നീക്കം ചെയ്തതായി വ്യക്തമാക്കി. ആദ്യം എന്നെ അത് ഉലച്ചു എന്നത് ശരിയാണ്.

എന്നാല്‍ എനിക്ക് അതില്‍ പരാതിയൊന്നും ഇല്ല, ചിത്രം മുഴുവന്‍ നന്നാകുവാന്‍ ചിലപ്പോള്‍ ആ തീരുമാനം ശരിയായിരിക്കാം. വൈകാതെ ആ രംഗം യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നും എന്നെ അറിയിച്ചിരുന്നു. വൈകാതെ അത് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാമാങ്കത്തിന്‍റെ അണിയറക്കാര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്തായാലും മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യാനുള്ള എന്‍റെ കാത്തിരിപ്പ് നീളുകയാണ് – നീരജ് മാധവ് പറയുന്നു.