ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കുനേരെ ഭര്‍ത്താവിന്റെ ആക്രമണം. യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ബെല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഭര്‍ത്താവ് സ്വയം ചിത്രീകരിക്കുകയും യുവതിയുടെ വീട്ടുകാര്‍ക്കയച്ച് സ്ത്രീധനം ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടുകാരില്‍ നിന്നും 50,000 രൂപ വാങ്ങിനല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത് യുവതി നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കെട്ടിയിട്ട് ആക്രമിച്ചത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി ഭര്‍ത്താവ് യുവതിയുടെ സഹോദരന് അയച്ച് സ്ത്രീധനം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബെല്‍റ്റുകൊണ്ടുള്ള കടുത്ത ആക്രമണത്തെ തുടര്‍ന്ന് യുവതി ബോധരഹിതയായിരുന്നു.

3 – 4 മണിക്കൂറുകളോളം എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ എന്നെ സീലിങ് ഫാനില്‍ ബന്ധിച്ചിരിക്കുകയായിരുന്നു’, യുവതി പറഞ്ഞു. ‘ഞാന്‍ വിദ്യാഭ്യാസമില്ലാത്തവളാണ്. അതുകൊണ്ടാണ് ഞാന്‍ ഈ അവസ്ഥയിലായത്’ , യുവതി കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍ പോയതിനാല്‍ ഇതുവരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.