ഭാര്യ സമ്മാനിച്ച ഫോണ്‍ ബലാത്സംഗ പ്രതിയായ യുവ ഡോക്ടറെ കുടുക്കി. മുംബൈയിലാണ് സംഭവം. ഗൈനക്കോളജിസ്റ്റ് അജയ് സിങ്ങാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഏതാനും ദിവസം മുന്‍പാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡെര്‍മറ്റോളജിസ്റ്റ് ആയ ഭാര്യ സമ്മാനിച്ച മൊബൈല്‍ ആണ് അജയ് സിങ്ങിനെ കുടുക്കിയത്. സംഭവം പോലീസ് പറയുന്നത് ഇങ്ങനെ, അജയ് സിങ്ങിന് അന്യ സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് ഭാര്യ ശ്വേതയ്ക്ക് സംശയമുണ്ടായിരുന്നു. ഇതോടെ ശ്വേത ഭര്‍ത്താവിന് ഒരു മൊബൈല്‍ സമ്മാനമായി നല്‍കി. ചില പ്രത്യേക സ്‌പൈ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഫോണ്‍ നല്‍കിയത്. അതിലൂടെ തന്റെ കോളുകളും മെസേജുകളും ചോര്‍ത്തപ്പെടുന്നത് അജയ് അറിഞ്ഞില്ല.

ഒക്ടോബര്‍ 20 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. അജയ് സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറുമൊത്ത് മദ്യപിച്ച ശേഷം മറൈന്‍ ഡ്രൈവില്‍ പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ മടങ്ങിപ്പോകാമെന്ന് ഒപ്പമുള്ള യുവതി അജയ് സിങ്ങിനോട് ആവശ്യപ്പെട്ടു. മദ്യപിച്ചതിനാല്‍ താന്‍ വീട്ടില്‍ വിടാമെന്ന് അജയ് യുവതിയോട് പറഞ്ഞു.ഈ വനിതാ ഡോക്ടര്‍ താമസിക്കുന്നത് മാരോല്‍സ് സെവെന്‍ ഹില്‍സ് ഹോസ്പിറ്റലിനോട് ചേര്‍ന്നാണ്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അജയ് സിങ്ങിന്റെ മട്ടുമാറി. അവിടെ കിടക്കണം എന്നായി.

ഇയാള്‍ നിര്‍ബന്ധിച്ചതോടെ വനിതാ ഡോക്ടര്‍ സമ്മതിച്ചു. ഹോളിലെ സോഫയില്‍ കിടക്കണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചു. തുടര്‍ന്ന് പ്രസ്തുത വനിതാ ഡോക്ടര്‍ ബെഡ്‌റൂമില്‍ പ്രവേശിച്ചു. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ അജയ് അവരുടെ വാതിലിന് മുട്ടുകയും യുവതി തുറന്നപ്പോള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു.രാവിലെ അജയ് രക്ഷപ്പെടുകയും ചെയ്തു.

എന്നാല്‍ ഉണര്‍ന്നപ്പോഴാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടത് സംബന്ധിച്ച് യുവതിക്ക് കൃത്യവും വ്യക്തവുമായ ബോധ്യമുണ്ടായത്. ഉടന്‍ യുവതി അജയ് സിങ്ങിനെ ഫോണില്‍ വിളിക്കുകയും കയര്‍ക്കുകയും ബലാത്സംഗം ചെയ്തതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.ഈ സമയം സ്‌പൈവെയര്‍ വഴി അജയ് സിങ്ങിന്റെ ഭാര്യയ്ക്ക് ഇവരുടെ സംഭാഷണവും സന്ദേശങ്ങളും ലഭിക്കുന്നുണ്ടായിരുന്നു.

ഭാര്യ ശ്വേത ഉടന്‍ തന്നെ ഇരയായ യുവതിയെ ബന്ധപ്പെട്ടു.കാര്യങ്ങളെല്ലാം താനറിഞ്ഞെന്നും സഹായിക്കാമെന്നും അറിയിച്ചു. പക്ഷേ പീഡിപ്പിക്കപ്പെട്ട യുവതി ഇത് അവിശ്വസിക്കുകയാണുണ്ടായത്. സഹായം ആവശ്യമില്ലെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് യുവതി അമ്മയോടൊപ്പമെത്തി പൊലീസില്‍ പരാതി നല്‍കി. ഇതോടെ ശ്വേത തന്റെ കയ്യിലുള്ള തെളിവുകള്‍ പൊലീസിന് കൈമാറി. തുടര്‍ന്നാണ് അജയ് സിങ് അറസ്റ്റിലാകുന്നത്.