ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രെക്സിറ്റ്‌ വിഷയത്തിലെ അനിശ്ചിതത്വം യുകെയിലെ വീട് വിപണിയെയും വല്ലാതെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസമായി വീട് വിപണിയും അനിശ്ചിതത്വത്തിൽ തന്നെയാണ്. വീട് വിൽക്കുവാനോ വാങ്ങുവാനോ ആരും തയ്യാറല്ല. വീട് വില കുറഞ്ഞും കൂടിയുമായി നിൽക്കുന്നു. നാഷണൽ‌വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ കണക്ക് പ്രകാരം യുകെയിലെ ഭവന വില ശരാശരി 1.4 ശതമാനം ഉയർന്നു. വിലയിൽ കുറവ് കണ്ടത് ലണ്ടനിൽ മാത്രമാണ്. മറ്റിടങ്ങളിൽ വീട് വില ഉയർന്നതായി കാണപ്പെട്ടു. കൗണ്ടി ഡർഹാമിലെ ബില്ലിംഗ്ഹാമിൽ ആണ് ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായതെന്ന് മോർട്ട്ഗേജ് ലെൻഡർ ഹാലിഫാക്സ് സൂചിപ്പിക്കുന്നു. 2019 ഒക്ടോബറിൽ ഇത് 12.3 ശതമാനം ആയി ഉയർന്നിരുന്നു. ഇതേ കാലയളവിൽ ഇൽകെസ്റ്റണിൽ 9.1 ശതമാനം വില വർധനയുമുണ്ടായി. സെയിൽ, വിൽസ്ലോ, ബ്ലാക്ക്ബേൺ, ബോൾട്ടൺ, ബർൺലി, ചോർലി, ബൂട്ടിൽ, സൗത്ത്പോർട്ട് എന്നിവിടങ്ങളിലെല്ലാം 6% ത്തിന്റെ വർധനവ് ഉണ്ടായി.

പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ജോൺസന്റെ ഭരണകാലം, ഇംഗ്ലണ്ടിൽ ഒരു രാഷ്ട്രീയ സ്ഥിരത നിലനിർത്തുന്നതിന് കാരണമായിട്ടുണ്ട്. വീട് വിപണിയുടെ അവസരങ്ങൾ വർധിച്ചേക്കാം എന്ന് വിദഗ്ദർ പറയുന്നുണ്ടെങ്കിലും അത് ദീർഘകാലം നിലനിൽക്കും എന്നവർ കരുതുന്നില്ല. യൂറോപ്യൻ യൂണിയനുമായുള്ള യുകെയുടെ ഭാവി ബന്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും സംവാദവും വീട് വിപണിയുടെ മേഖലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. 2020 അവസാനത്തോടെ വീട് വിലയിൽ 2% വർധനവ് ഉണ്ടായേക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

മറ്റു മേഖലകളായ സ്കൂൾ, ഗതാഗതം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വീട് വില കൂടുതൽ ബാധിക്കപ്പെട്ടേക്കാം. ഗ്ലാസ്‌ഗോ, ബെൽഫാസ്റ്റ്, ലിവർപൂൾ എന്നിവിടങ്ങളിൽ ഭവന വിലയിൽ 4% വരെ വർധനവ് ഉണ്ടായേക്കാമെന്ന് സൂപ്ല ഡയറക്ടർ റിച്ചാർഡ് ഡോണെൽ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ്‌, ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേഡ് സർവേയേഴ്സിലെ (ആർ‌ഐ‌സി‌എസ്) സൈമൺ റൂബിൻസോൺ പറഞ്ഞു.