കോപം മൂത്ത് ഒരു വയസുകാരിയുടെ മുഖത്തടിച്ച 21 കാരിക്ക് 12 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ വിധിച്ച് പ്ലിമത്ത് ക്രൗണ്‍ കോടതി. മുതിര്‍ന്നവരുടെ ശക്തിയില്‍ കുട്ടിയുടെ മുഖത്തടിച്ചുവെന്നതാണ് ഹെയ്‌ലി ഫ്രാന്‍സിസ് എന്ന യുവതിക്കെതിരെ തെളിഞ്ഞ കുറ്റം. കുട്ടിയുടെ മുഖത്തെ ചുവന്ന പാട് ശ്രദ്ധയില്‍പ്പെട്ട നഴ്‌സറി ജീവനക്കാര്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റം തെളിഞ്ഞെങ്കിലും ഹെയ്‌ലി ഫ്രാന്‍സിസിന് കോടതി തടവു ശിക്ഷ നല്‍കിയില്ല. രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ കോടതി ഉന്നയിച്ചത്. കുട്ടിക്ക് പനിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഴ്‌സറി ജീവനക്കാര്‍ ശ്രദ്ധിച്ചത്. മുഖത്തെ ചുവന്ന പാടും ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ ഫോട്ടോകള്‍ എടുക്കുകയും സോഷ്യല്‍ സര്‍വീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഇത്തരമൊരു പാട് ശക്തമായി അടിച്ചാല്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഹെയ്‌ലി ആദ്യ ഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും അവര്‍ കുറ്റക്കാരിയാണെന്ന് കോടതി പിന്നീട് കണ്ടെത്തുകയായിരുന്നു. മറ്റുള്ളവരില്‍ കുറ്റം ചാരാനും ഒട്ടേറെ വിശദീകരണങ്ങള്‍ നല്‍കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവര്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും കോടതിയില്‍ മൊഴി ലഭിച്ചു. പക്വതയില്ലാത്ത പ്രായത്തിലാണ് ഹെയ്‌ലി ഈ കുറ്റം ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കോപം മൂലം നിയന്ത്രണം വിട്ടെങ്കിലും പിഞ്ചു കുഞ്ഞിനോട് ഇപ്രകാരം ചെയ്തതിന് അത് ന്യായീകരണമാകുന്നില്ലെന്ന് ജഡ്ജ് പോള്‍ ഡാര്‍ലോ വിധിച്ചു. 20 ദിവസത്തെ പ്രൊബേഷന്‍ സൂപ്പര്‍വിഷന്‍ ഉള്‍പ്പെടെയാണ് 12 മാസത്തെ കമ്യൂണിറ്റി സര്‍വീസ് ഹെയ്‌ലിക്ക് നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ ചാര്‍ജായി 500 പൗണ്ട് നല്‍കാനും കോടതി വിധിച്ചു.