ഭര്‍ത്താവിനെ വകവരുത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി നാലുലക്ഷം രൂപയുടെ ക്വട്ടേഷനായിരുന്നു സുജാതയും കാമുകനും നല്‍കിയത്. ഭര്‍ത്താവിനെ കൊല്ലാന്‍ 15,000 രൂപയും ഒരു സ്വര്‍ണ്ണമാല, ഓള്‍ട്ടോ കാര്‍ എന്നിവയും സുജാത നല്‍കിയിരുന്നു. തറവാട്ടു വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവ് കുളിക്കാന്‍ കയറിയപ്പോഴായിരുന്നു സുജാത യാത്രയില്‍ കൃഷ്ണകുമാര്‍ ധരിക്കുന്ന വേഷം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാമുകനെ വിളിച്ചു പറഞ്ഞുകൊടുത്തത്.

യാത്രയുടെ വിശദാംശങ്ങള്‍ നേരത്തേ തന്നെ നല്‍കിയിരുന്നു. ഇയാള്‍ വഴി ഭര്‍ത്താവിന്റെ ഫോട്ടോയും ക്വട്ടേഷന്‍ സംഘത്തിന് നല്‍കി. കൃത്യം നടത്താൻ വടക്കാഞ്ചേരി സ്വദേശി ഷിഹാസ് എന്നയാളില്‍ നിന്നും നീല ഫിയറ്റ് പുന്തോ കാർ വാടകയ്‌ക്കെടുത്തു. പക്ഷെ ഇതിനിടയിലുണ്ടായ ചെറിയ പിഴവാണ് കൃഷ്ണകുമാറിന് ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്.

വാഹനം ഇടിച്ചു പരിക്കേറ്റ കൃഷ്ണകുമാര്‍ സംഭവം ​മനപ്പൂര്‍വ്വമാണെന്ന സംശയം പ്രകടിപ്പിച്ചതോടെ ആരംഭിച്ച പോലീസ് അന്വേഷണത്തിലാണ് സുജാതയേയും കാമുകന്‍ സുരേഷ്ബാബുവിനെയും (35), ഷൊര്‍ണൂര്‍ സ്വദേശി ഓമനക്കുട്ടന്‍, ആറ്റൂര്‍ സ്വദേശി സജിത്, വരവൂര്‍ സ്വദേശി മുല്ല നസറുദീന്‍, ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ അടങ്ങുന്ന നാലംഗ ക്വട്ടേഷന്‍ സംഘം കുടുങ്ങുന്നത്. ഒപ്പം കാമുകന് വേണ്ടി ഭര്‍ത്താവിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഒരു യുവതിയുടേയും എല്ലാറ്റും കൂട്ടു നിന്ന ഒരു കാമുകന്റെയും ഞെട്ടിക്കുന്ന ഒരു ക്വട്ടേഷന്‍ കേസും പുറത്തുവന്നു.

ആദ്യം നിറുത്തി ഇട്ടിരിക്കുകയും പിന്നീട് തന്നെ കടന്നുപോയതുമായ കാര്‍ തിരിച്ചുവന്നു ഇടിച്ചു തെറുപ്പിച്ചതാണ് കൃഷ്ണകുമാറിനും സംശയത്തിന് ഇടയാക്കിയത്. കാറിന്റെ വരവുകണ്ടതോടെ കൃഷ്ണകുമാര്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയതാണു ജീവന്‍ ബാക്കിവച്ചത്. പക്ഷേ കാലിന്റെ എല്ലൊടിഞ്ഞ് ആശുപത്രിയിലായി. ഇടിച്ചത് അപകടമല്ലെന്നും സംശയങ്ങളുണ്ടെന്നും കൃഷ്ണകുമാര്‍ പോലീസിന് മൊഴിനല്‍കിയതോടെ പോലീസ് അന്വേഷണം ശക്തമാക്കി.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും മുമ്പ് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു. മൊഴിയില്‍ കെ.എല്‍. 48 എഫ്, 2059 നമ്പർ കാറാണ് ഇടിച്ചതെന്നു മൊഴി നല്‍കുക കൂടി ചെയ്തതോടെ പ്രതികളിലേക്കെത്തല്‍ എളുപ്പമായി. വാഹന ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും ക്വട്ടേഷന്‍ പുറത്താകുന്നതും.

വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്തു കൃഷിചെയ്യുകയാണു കൃഷ്ണകുമാര്‍. സുരേഷുമായുള്ള അടുപ്പത്തെച്ചൊല്ലി കൃഷ്ണകുമാറും സുജാതയും തമ്മില്‍ മുമ്പ് വഴക്കുമുണ്ടായിട്ടുണ്ട്. പറവൂരുള്ള തറവാട്ടു വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞ 22ന് പുലര്‍ച്ചെ അഞ്ചിനു കൃഷ്ണകുമാര്‍ തിരൂര്‍ ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിടിച്ചത്. വടക്കാഞ്ചേരി റോഡില്‍നിന്നു തിരൂര്‍ ഭാഗത്തേക്കു കൃഷ്ണകുമാര്‍ റോഡുമുറിച്ചു കടന്നവേളയില്‍ ഇടതുവശം നിര്‍ത്തിയിട്ട നീല ഫിയറ്റ് പുന്തോ കാര്‍ മറികടന്നുപോയിരുന്നു. പിന്നീട് ഇതേകാര്‍ തിരികെയെത്തിയാണ് ഇടിച്ചുതെറിപ്പിച്ചത്.

ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും അപായം മുന്‍കൂട്ടി കണ്ട് പ്രതികരിച്ച കൃഷ്ണകുമാര്‍ ഗുരുതരപരുക്കുകളോടെ മരണത്തില്‍നിന്നു രക്ഷപ്പെട്ടു. കാര്‍ മന:പൂര്‍വം ഇടിപ്പിച്ചതാണെന്നു കൃഷ്ണകുമാറിനു സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ അവിഹിത ബന്ധവും അക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ഉണ്ടാക്കിയിരുന്ന നിരന്തര കലഹങ്ങളും തുറന്നു പറയുക കൂടി ചെയ്തതോടെ പോലീസ് സംഭവത്തിന്റെ ദുരൂഹത പുറത്തു കൊണ്ടുവന്നു. ഭര്‍ത്താവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ നാലുലക്ഷം രൂപയ്ക്കാണ് സുജാത ക്വട്ടേഷന്‍ നല്‍കിയതെന്നു പോലീസ് പറഞ്ഞു.

പതിനേഴും പതിനൊന്നും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണു സുജാത. നിരന്തര യാത്രയ്ക്കിടയിലുള്ള പരിചയം പ്രണയമായി മാറിയതോടെ അഞ്ചുവര്‍ഷമായി സുരേഷും സുജാതയും അടുപ്പത്തിലായിരുന്നു. വേര്‍പിരിയാന്‍ കഴിയാത്ത വിധത്തിലുള്ള അടുപ്പമായിരുന്നു ക്രൂരത ചെയ്യാന്‍ പ്രചോദനമായതും.