മറ്റൊരു പകയുടെ നടുക്കുന്ന സംഭവമാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. പ്രണയാഭ്യർഥന നിരസിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ആസിസ് ആക്രമണം നടത്തി യുവാവിന്റെ ക്രൂരത. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. 25 വയസ്സുകാരിയായ കോൺസ്റ്റബിളാണ് ആക്രമണത്തിന് ഇരയായത്.

പുലര്‍ച്ചെ 4.30 ന് ഡ്യൂട്ടിക്കു പോകാനായി വീട്ടില്‍നിന്നിറങ്ങിയ യുവതിയെ പുറത്തു കാത്തുനിന്നിരുന്ന പ്രതിയും രണ്ടു സഹായികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആസിഡ് ഒഴിച്ചശേഷം ഇവർ ഓടി രക്ഷപ്പെട്ടു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആസിഡ് വീണ് മുഖത്തിന്റെ ഇടതുഭാഗത്തായി 40 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.

ദാമോദർപുര മേഖലയില്‍ വാടകയ്ക്കു താമസിക്കുകയാണ് യുവതി. പ്രതി ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ് പ്രണയാഭ്യര്‍ഥനയുമായി യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.എന്നാല്‍ അഭ്യർഥന നിരസിച്ച യുവതി, ഇനിയും ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്തു. ഇതിൽ പ്രകോപിതനായ സഞ്ജയ് പ്രതികാരം ചെയ്യാൻ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. പ്രതിയുടെ രണ്ടു സഹായികളെ പൊലീസ് പിടികൂടി. മുഖ്യപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവതി തന്നെയാണ് ചികിൽസയ്ക്കിടയിൽ കേസിന്റെ എഫ്ഐആര്‍ തയാറാക്കിയതും.